ചെങ്ങന്നൂര്‍: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയായ യുവാവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്ന് ചെങ്ങന്നൂര്‍ പോലീസിന് കുടുംബം പരാതി നല്കി. ചെങ്ങന്നൂരിലെ മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ ജോജു ജോര്‍ജി(42)നെയാണ് കാണാതായത്.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനായി അയല്‍ക്കാനായ കുടുംബ സുഹൃത്തിനൊപ്പം ഇക്കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പ്രയാഗിലേക്ക് പോയത്. അന്നേദിവസം രാത്രി 10.30 നും പിറ്റേന്നും ചെങ്ങന്നൂരിലെ കുടുംബ വീട്ടില്‍നിന്നു വിവരങ്ങള്‍ തിരക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. 12ന് ജോജു മറ്റൊരു ഫോണില്‍ വീട്ടിലേക്ക് വിളിച്ച് തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള നാട്ടുകാരനായ അയല്ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും അറിയിച്ചു.
ഈ ഫോണ്‍ സന്ദേശത്തിനുശേഷം ജോജു ജോര്‍ജിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല. അതേസമയം ജോജുവിനെ കൂട്ടിക്കൊണ്ടുപോയ അയല്‍വാസി 14ന് നാട്ടിലെത്തുകയും ചെയ്തു.ഇതറിഞ്ഞ ജോജുവിന്റെ കുടുംബം അയല്‍വാസിയെ സമീപിച്ച് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ജോജുവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.
ജോജുവും താനും ഒരുമിച്ച് പ്രയാഗില്‍ എത്തി കുംഭമേളയില്‍ പങ്കെടുത്തശേഷം അവിടന്ന് കുറച്ചകലെയുള്ള ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തിയിരുന്നുവെന്നും എന്നാല്‍ അതിനിടെ തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍നിന്നും കുംഭമേളയ്ക്ക് എത്തിയിരുന്നതായും അവരെ കൂട്ടി താന്‍ പ്രയാഗില്‍ പോയി തിരിച്ചുവരുമ്പോള്‍ ജോജുവിനെ താമസ സ്ഥലത്തുകണ്ടില്ലെന്നും മറ്റുമുള്ള പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഒപ്പം കൂട്ടിക്കൊണ്ടുപോയ അയല്ക്കാരന് പറയുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
അതിനിടെ പ്രയാഗിലെ കുംഭമേളയുടെ ഭാഗമായി നദിയില്‍ ഇരുവരും മുങ്ങിക്കുളിക്കുന്നത് ഇതേ അയല്‍വാസിയുടെ ഫോണില്‍നിന്നു സമൂഹമാധ്യമത്തില്‍ പങ്കുവച്ച ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്തശേഷം കാണാനില്ലെന്ന ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസിനു പരാതി നല്‍കിയത്.
എന്നാല്‍, ജോജുവിനെ പ്രയാഗ് സന്ദര്‍ശനത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതു സംബന്ധിച്ച് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരുപുരോഗതിയുമില്ലാത്തതിനാല് സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തരമന്ത്രാലയങ്ങള്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.