നോട്ട് അസാധുവാക്കല്‍; സിപിഎം അപവാദപ്രചരണങ്ങള്‍ നടത്തുന്നു; ശമ്പളം കൊടുക്കാതെ പണമില്ലെന്ന് പറഞ്ഞ് തോമസ് ഐസക് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

KUMMANAMപാലാ: കറന്‍സി അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സിപിഎം പലതരം അപവാദപ്രചരണങ്ങളാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാലായില്‍ നടന്ന എന്‍ഡിഎ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ ഐതിഹാസികമായ നടപടിയാണ് നോട്ട് റദ്ദാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരിഷ്കരണം പരാജയമാണെന്ന് വരുത്താന്‍ ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കാതെയും പണമില്ലെന്ന് പറഞ്ഞ് ജനങ്ങളില്‍ ഭീതിയുണ്ടാ ക്കാനുമാണ് ധനമന്ത്രി തോമസ് ഐസക് ശ്രമിച്ചത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന പ്രചരണം ശരിയല്ല.

സഹകരണ മേഖലയിലെ ഇടപാടുകള്‍ വ്യവസ്ഥാപിതമായിരിക്കണം എങ്കിലേ നാടിന്റെ സമ്പദ് വ്യവസ്ഥ ശക്തമാകൂ എന്നാണ് കേന്ദ്രം പറഞ്ഞത്. സഹകരണ മേഖലയിലെ കോടിക്കണക്കിന് നിക്ഷേപകരുടെ നിക്ഷേപം സംരക്ഷിക്കപ്പെടണം. ആര്‍ബിഐ വ്യവസ്ഥകള്‍ പാലിക്കണം. സംസ്ഥാന സര്‍ക്കാരാണ് ഇതിന് വേണ്ട സഹകരണം നല്‍കേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് അധ്യക്ഷത വഹിച്ചു.

Related posts