അന്തരിച്ച ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ സംസ്കാരം നാളെ. ഇന്ന് രാവിലെ 10 ന് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.
വളരെ നാളുകളായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് പോകുന്ന വഴി ശാരീരിക അസ്വസ്തതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. സിനിമാ രംഗത്തെത്തിയതോടെ കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് കുണ്ടറ ജോണി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ അഭിനയിച്ചു.
മലയാളസിനിമയിലെ വില്ലൻ കഥാപാത്രങ്ങൾ ജോണിയുടെ കയ്യിൽ ഭദ്രമായിരുന്നു. മേപ്പടിയാനാണ് അവസാന ചിത്രം. തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലും ജോണി അഭിനയിച്ചിട്ടുന്റണ്ട്.
പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ഭാര്യ സ്റ്റെല്ല കോളജ് അദ്ധ്യാപികയാണ്. മക്കൾ: ആഷിമ ജെ കാതറിൻ (ഗവേഷക വിദ്യാർഥി ), ആരവ് (ചലച്ചിത്രനടൻ).