മൈസൂരു: മൈസൂരുവിനു സമീപം മുഖംമൂടി ധരിച്ച ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വസ്തു ബ്രോക്കർമാരെ മർദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാർ പിന്നീടു നാലു കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൈസൂരു-മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയിൽ ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം.
കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മൂന്നു കാറുകളിലായി പിന്തുടർന്ന സംഘം വഴിയിൽ തടഞ്ഞു നിർത്തി രണ്ടു പേരെയും വലിച്ചിറക്കി മർദിക്കുകയായിരുന്നു. വസ്തു ബ്രോക്കർമാരായ സൂഫിക്കും അഷ്റഫിനും ഹംപാപുര സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി.
എച്ച്ഡി കോട്ടയിൽ കമുകിൻ തോട്ടം വാങ്ങുന്നതിന് മുൻകൂറായി നൽകാനുള്ള പണമാണു കവർന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പോലീസിന് അഷ്റഫ് മൊഴി നൽകി. മൈസൂരു റൂറൽ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.