കട്ടപ്പന: ഇടത് അനുകൂല വ്യാപാരസംഘടന സിനിമാ ചിത്രീകരണം തടസപ്പെടുത്തിയതായി പരാതി. പണം നൽകിയില്ലെങ്കിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
കട്ടപ്പനയിൽ ചിത്രീകരണം പുരോഗമിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാപാരി സംഘടനാ നേതാക്കൾ തടഞ്ഞു. മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ അണിയറപ്രവർത്തകർ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് തടഞ്ഞത്.
കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചിത്രീകരണം എതിർത്തതെന്നു സിനിമാ പ്രവർത്തകർ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസാന എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.
രണ്ടു ദിവസം മുന്പ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ചാണ് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയത്.
തുടർന്ന് ഇന്നലെ രാവിലെ ആറോടെ പ്രധാന അഭിനേതാക്കളും യൂണിറ്റും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തിയപ്പോൾ ഒരു വിഭാഗം വ്യാപാരികൾ ഇവരെ തടയുകയായിരുന്നു.
അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് സംവിധായകൻ പറഞ്ഞെങ്കിലും സംഘടനാനേതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നു. 30,000 രൂപയോളമാണ് ആവശ്യപ്പെട്ടതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ ആവശ്യപ്പെട്ട പണം നൽകാൻ തയാറായതോടെയാണ് വ്യാപാര സംഘടനാ നേതാക്കൾ പിന്തിരിഞ്ഞത്.
നിശ്ചിത ഫീസ് വാങ്ങി നഗരസഭയുടെ അനുമതിയോടെയുള്ള ഷൂട്ടിംഗ് തടയാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്ന് നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. വ്യാപാര സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നു അവർ വ്യക്തമാക്കി.
ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തലേദിവസം ചില ആളുകൾ ഫോണിൽ ബന്ധപ്പെട്ട് ചിത്രീകരണം അനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയതായി അണിയറ പ്രവർത്തകർ പറയുന്നു.
അതേസമയം, ചിത്രീകരണം കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണു വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം.