എതിര്‍ ടീമിലെ താരത്തിന്റെ മകനെ കൊഞ്ചിച്ച് മെസി; അര്‍ജന്റീനിയന്‍ ഇതിഹാസ താരത്തിന്റെ വീഡിയോ വൈറലാവുന്നു…

ഫുട്‌ബോളില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് ലയണല്‍ മെസി. ആ ഇടങ്കാലിന്റെ മാന്ത്രികത ലോകമെമ്പാടുമുള്ള ആരാധകരെയാണ് കോരിത്തരിപ്പിക്കുന്നത്. അഞ്ച് തവണ ഫുട്ബോളിലെ അത്യുന്നത പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ നേടിയ മെസി എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും എന്തിന് കളി നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് പോലും ആരാധനാപാത്രമാണ്. കളിമികവ് കൊണ്ടും മികച്ച പെരുമാറ്റം കൊണ്ടും ലോകമാസകലം മെസിയ്ക്ക് ആരാധകരേറെ.

എതിര്‍താരങ്ങളോട് കളിയിലും പുറത്തും ബഹുമാനം സൂക്ഷിക്കുന്ന ഇതിഹാസതാരത്തിന്റെ ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലാ ലിഗയില്‍ ബാഴ്സയുടെ എതിരാളിയായ റയല്‍ ബെറ്റിസ് താരം ആന്ദ്രെസ് ഗുര്‍ഡാഡോയുടെ മകനെ ലാളിക്കുന്ന മെസിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്ത് വരുന്നത്. ഗുര്‍ഡാഡോയുടെ ഭാര്യയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ബെറ്റിസിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം മെസിയെ കാണാന്‍ മകനുമൊപ്പം വരുന്ന ഗുര്‍ഡാഡോ ബാഴ്സലോണ ഡ്രസിങ് റൂമില്‍ നിന്ന് മെസിയെ പുറത്തേക്ക് വിളിച്ച് മകന്റെ ആഗ്രഹം പറയുകയായിരുന്നു. ഉടന്‍ തന്നെ മകനെ ഗുര്‍ഡാഡോയുടെ കയ്യില്‍ നിന്നും വാങ്ങിയ മെസി കുട്ടിയെ ലാളിക്കുന്നതാണ് വീഡിയോ. പിന്നീട്, കുട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ലോക ഫുട്ബോളിന്റെ അളവുകോലാണ് മെസിയെന്നും തന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണെന്നും ലയണല്‍ മെസിയുടെ കാലത്ത് കളിക്കാന്‍ സാധിച്ചു എന്ന് തന്റെ പേരമക്കളോട് പറയാന്‍ സാധിക്കുന്നതില്‍ അഭിമാനമാണെന്നുമുള്ള ഗുര്‍ഡാഡോയുടെ വാക്കുകളാണ് അതിലും മനോഹരമായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മത്സരത്തില്‍ ബാഴ്സലോണ ബെറ്റിസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം റാകിട്ടിച്ചിലൂടെ ആദ്യ ഗോളടിച്ച് തുടങ്ങിയ ബാഴ്സലോണ ലയണല്‍ മെസിയുടെയും ലൂയിസ് സുവാരസിന്റെയും ഇരട്ട ഗോളുകളിലൂടെയാണ് ബെറ്റിസിനെ തറപറ്റിച്ചത്.

Related posts