ചാവേര്‍ പോകാനാവശ്യപ്പെട്ടത് കത്തീഡ്രലിലേക്ക് ! സംശയം തോന്നി ഡോര്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങിയ നിമിഷം സ്‌ഫോടനം;ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രല്ലില്‍ സ്‌ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടത് ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം.

സ്‌ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച് ടാക്‌സി ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ലിവര്‍പൂളിനെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്.

റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രലിലേക്കാണ് യാത്രക്കാരന്‍ ടാക്‌സി വിളിച്ചത്. എന്നാല്‍ കാര്‍ വലിയ ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് കാര്‍ തിരിക്കാന്‍ പറഞ്ഞു.

ഇതോടെ സംശയം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടതോടെ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു. കാറില്‍ കുടുങ്ങിയ ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്‌സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പകല്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിന് മുന്നിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചത്. റിമമ്പറന്‍സ് ഡേയുടെ മൗനാചരണത്തിന്റെ തൊട്ടു മുന്നേയാണ് സ്‌ഫോടനം നടന്നത്.

11 മണിക്ക് മൗനാചരണം നടക്കാനിരിക്കെ 10.59ന് കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. ഡേവിഡ് പെറി എന്ന ടാക്‌സി ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

കാറിലുണ്ടായിരുന്ന ഭീകരന്‍ മരിച്ചു. ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

ലിവര്‍പൂളിലെ റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രല്‍ സ്‌ഫോടനം നടത്താന്‍ ആയിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ട്രാഫിക്കില്‍ കുടുങ്ങിയത് ഇയാളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

റിമമ്പറന്‍സ് ഡേ സര്‍വീസ് നടക്കുന്ന കത്തിഡ്രലില്‍ പട്ടാളക്കാരും നിരവധി ഉന്നത ഉദ്യോഗസ്ഥരും അടക്കം 2000ത്തോളം പേര്‍ ഒത്തു ചേരുന്ന ദിവസമായിരുന്നു. ഇവരെ ഇല്ലാതാക്കുകയായിരുന്നു ഈ ബോംബുമായി എത്തിയ ആളുടെ ലക്ഷ്യം.

കാറില്‍ കയറിയപ്പോള്‍ തന്നെ കത്തിഡ്രലിലേക്ക് പോകാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കത്തിഡ്രലില്‍ എത്താന്‍ ഏതാനും സമയം കൂടി ബാക്കി നില്‍ക്കേ കാര്‍ ഹെവി ട്രാഫിക്കില്‍ കുടുങ്ങി.

ഇതോടെ കത്തിഡ്രല്ലില്‍ പോകണ്ടെന്നും ആശുപത്രിയിലേക്ക് വണ്ടി തിരിക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ ആശുപത്രിക്ക് മുന്നില്‍ വണ്ടി നിര്‍ത്തുകയും ഇയാളെ കാറിനുള്ളില്‍ ലോക്ക് ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് കാറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്ളതായി കണ്ട ഡ്രൈവര്‍ ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദത്തില്‍ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും പേടിച്ചു വിറച്ചു.

കത്തീഡ്രലില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതി പാളിയെന്ന് മനസ്സിലായ ഇയാള്‍ ആശുപത്രിയില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിടുകയായിരുന്നു. എന്നാല്‍ ഡ്രൈവറുടെ ഇടപെടല്‍ ഇയാളുടെ പദ്ധതി പൊളിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 29,26,21 വയസ്സുള്ള മൂന്ന് ചെറുപ്പക്കാരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ലിവര്‍പൂളില്‍ നിന്നുതന്നെയാണ് ഇവരെ മൂന്ന് പേരെയും പിടികൂടിയത്.

റോഡുകളും വഴിയുമെല്ലാം ബ്ലോക്ക് ചെയ്തുള്ള പോലീസിന്റെ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ മൂവരും കുടുങ്ങിയത്. അതേസമയം ഇവര്‍ക്ക് ഈ ആക്രമണവുമായുള്ള ബന്ധമെന്തെന്ന് വ്യക്തമായിട്ടില്ല.

പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണ്. അതേസമയം കാര്‍ ഡ്രൈവര്‍ ഡേവിഡ് പെറിയെ പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും അടക്കമുള്ളവര്‍ അഭിനന്ദിച്ചു.

ഇന്നലെ രാത്രി ബോംബ് പൊട്ടിത്തെറിച്ച പ്രദേശത്തെ ജനങ്ങളെ അവിടെ നിന്നും ഒഴിപ്പിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ജനങ്ങളെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്.

ആശുപത്രിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്റ്റാഫിനെയും രോഗികളേയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് കയറ്റുന്നതും പുറത്തേക്ക് ഇറക്കുന്നതും.

ടെററിസം ആക്ട് പ്രകാരമാണ് മൂന്ന് ചെറുപ്പക്കാരെയും അറസ്റ്റ് ചെയ്തത്. അതേസമയം ബോംബ് ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Related posts

Leave a Comment