പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന.
ഭാര്യയുമായി അകന്ന് മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുന്പോൾ ഒരു അയൽവാസി കാണുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർ ചേർന്നാണ് വിനോദിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. വിനോദിന്റെ സഹോദരൻ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.