ആലപ്പുഴ: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് ബന്ധുക്കളാരുമില്ലാതെ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥിയുടെ വീടെന്ന സ്വപ്നം രമേശ് ചെന്നിത്തല യാഥാര്‍ത്ഥ്യമാക്കി.
ആലപ്പുഴ തുമ്പോളി വാര്‍ഡില്‍ താമസിക്കുന്ന ആലപ്പുഴ ലീയോ തേര്ട്ടീന്ത് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷ് എന്ന കായികതാരത്തിന് ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം.
ദ്രുതഗതിയില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ഇന്നലെ കൈമാറുമ്പോള്‍ മഹേഷിന്റെ കണ്ണുകളില്‍ തിളക്കം. ആരോരുമില്ലാത്ത കുഞ്ഞിന് കിടപ്പാടം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും.
സംസ്ഥാന സ്ക്കൂള് കായിക മേളയില്‍ രണ്ട് വെള്ളിയും നാഷണല്‍ സ്കൂള്‍ കായികമേളയില്‍ ഒരു വെള്ളിമെഡലും ലഭിച്ച മഹേഷിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പലതവണ മന്ത്രിയെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എത്തിയത്.
ലോട്ടറി വിറ്റും മറ്റ് ജോലികള്‍ ചെയ്തും ജീവിതം മുന്നോട്ട് നീക്കുന്ന മഹേഷിന്റെ കഥയറിഞ്ഞ് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് അദ്ദേഹം മുന്നോട്ട് വരുകയായായിരുന്നു.
രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ഡി സി സി പ്രസിഡന്റായിരുന്ന എം ലിജുവാണ് കഴിഞ്ഞ ഒക്ടോബറില്‍ വീടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.
ഗാന്ധിഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് പൂര്‍ത്തീകരിച്ചത്. വീടിനായി മൂന്ന് സെന്റ് സ്ഥലം മുന്‍ നഗരസഭ ചെയര്‍മാനും ഡി സി സി വൈസ് പ്രസിഡന്റുമായ തോമസ് ജോസഫ് സൗജന്യമായി നല്‍കുകയായിരുന്നു.
2 മാസം മുന്നേ തന്നെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും ലോക്ക് ഡൗണ്‍ മൂലം താക്കോല്‍ദാനം നീണ്ടു പോവുകയായിരുന്നു.
താക്കല്ദാന ചടങ്ങില്‍ കെ പി സി സി രാഷ്ട്രീയകാര്യസമതിയംഗം അഡ്വ. എം ലിജു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍, കെ പി സി സി സെക്രട്ടറിമാരായ ബി ബൈജു, മോളി ജേക്കബ്, ഡി സി സി വൈസ്പ്രസിഡന്റ് തോമസ് ജോസഫ്, ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ജി മനോജ്കുമാര്‍, സിറിയക് ജേക്കബ്, കെ. നൂറുദ്ധീൻ കോയ, പി പി രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു