നെടുമങ്ങാട്: ബസ് യാത്രക്കാരിയുടെ സ്വർണ മാല പിടിച്ചു പറിച്ച തമിഴ്സ്ത്രീകളെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിരുപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ 35ൽ സബിത(47), സബിതയുടെ മകൾ അനുസിയ ( 25 )എന്നിവരെയാണ് സഹയാത്രക്കാർ പിടികൂടിയത്.
കഴിഞ്ഞദിവസം രാവിലെ 11.45 ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണമാല മൂഴിയിൽ വച്ച് പിടിച്ച് പറിച്ചതിനാണ് ഇവർ പിടിയിലായത്.
നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു.
സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ മാല പ്രതികളിൽ നിന്നും കണ്ടെടുത്തു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാരിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽ ഗോപി, സൂര്യ, ഭൂവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് .