ചെറുപ്പത്തില്‍ ഞങ്ങളുടെ ഡ്യൂട്ടി മോഹന്‍ലാല്‍ തലയും കുത്തി താഴേ വീഴാതെ നോക്കലായിരുന്നു, വിശ്വനാഥന്‍ നായര്‍ തിരികെ വരുമ്പോള്‍ കേടുപാടു കൂടാതെ ഇവനെ തിരിച്ചേല്പ്പിക്കണം, മല്ലിക സുകുമാരന്‍ പറയുന്നു

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയായ മല്ലിക സുകുമാരന് തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളില്‍ ഏറ്റവും നിറംപിടിച്ചത് മോഹന്‍ലാലുമായുള്ള സൗഹൃദമാണ്. ചെറുപ്പത്തില്‍ ലാലിനെ മാതാപിതാക്കള്‍ തങ്ങളുടെ വീട്ടില്‍ നിര്‍ത്തിയതും ലാലിന്റെ കുസൃതിയും മല്ലിക തുറന്നു പറയുന്നു.

ഞങ്ങളുടെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും വലിയ അടുപ്പക്കാരായിരുന്നു. മഹാ കുസൃതിയായിരുന്ന ലാലിനെ ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ട് അച്ഛനും അമ്മയും പോകും. അക്കാലത്തു വീടിന്റെ സ്റ്റെയര്‍കെയ്സിനു സിമന്റ് കൈവരിയാണ് ഉള്ളത്. ഒരു ദിവസം അച്ഛന്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ലാല്‍ രണ്ടാം നിലയില്‍ നിന്നു കൈവരിയിലൂടെ അതിവേഗത്തില്‍ താഴേക്കു തെന്നി വരുകയാണ്.

അന്ന് ആറോ ഏഴോ വയസ്സേയുള്ളൂ. കണ്ണു തെറ്റിയാല്‍ മരത്തില്‍ കയറും. വീണു പരുക്കേല്‍ക്കാതെ ലാലിനെ നോക്കുകയെന്നതു ഞങ്ങളുടെ ജോലിയായിരുന്നു.”വിശ്വനാഥന്‍ നായര്‍ തിരികെ വരുമ്പോള്‍ കേടുപാടു കൂടാതെ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണ്” എന്ന് എപ്പോഴും അച്ഛന്‍ പറയുമായിരുന്നു.

അഞ്ചാം ക്ലാസിലായപ്പോള്‍ ഞാന്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലേക്കു മാറി. പാട്ടിലും നൃത്തത്തിലുമൊക്കെ മത്സരിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് അവിടെയാണ്.

Related posts