ഇനിയൊരാളും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകാന്‍ ഇഷ്ടപ്പെടുന്നില്ല ! താന്‍ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിച്ച പുരുഷന്‍

ബ്രിട്ടനില്‍ നിന്നുള്ള ഹെയ്ഡന്‍ ക്രോസ് ചരിത്രത്തില്‍ ഇടംപിടിച്ചത് 2017 ജൂലൈയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതിലൂടെയാണ്. ട്രാന്‍സ്‌ജെന്‍ഡറായ ക്രോസാണ് ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന പുരുഷന്‍. താന്‍ കടന്നുപോയ അവസ്ഥകളെക്കുറിച്ച് വിവരിക്കുകയാണ് ഇയാള്‍. താന്‍ നടത്തിയത് വന്‍ പോരാട്ടമായിരുന്നുവെന്നും ഇനിയൊരാളും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ ഹെയ്ഡന്‍ ക്രോസ് വ്യക്തമാക്കി.

വിചാരിക്കുന്നതിലും സങ്കീര്‍ണമാണ് അത്. പ്രസവവേദനയറിഞ്ഞു ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന അപമാനവും ഒറ്റപ്പെടലും ചെറുതൊന്നുമായിരുന്നില്ലെന്നും ഹെയ്ഡന്‍ ക്രോസ് പറയുന്നു. പെണ്‍കുഞ്ഞിനാണ് 21 കാരനായ ഹെയ്ഡന്‍ ജന്മം നല്‍കിയത്. സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.

നിയമപരമായി പുരുഷന്‍ ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. ഫെയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തിയായിരുന്നു ഗര്‍ഭധാരണം. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്താല്‍ സ്വന്തം കുഞ്ഞെന്ന സ്വപ്നം നടക്കാതെയാകുമോയെന്ന ഭയമുണ്ടായിരുന്നു ഹെയ്ഡന്. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ അണ്ഡോത്പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ക്ക് ഹെയ്ഡന്‍ വിധേയമായി.

കുഞ്ഞിന് ജന്‍മം നല്‍കിയതിന് 11 മാസങ്ങള്‍ക്കു ശേഷം സ്തനങ്ങള്‍ നീക്കം ചെയ്തു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുളള ശസ്ത്രക്രിയയ്ക്ക് നാലായിരം പൗണ്ട് നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് ഒരേ സമയം സ്ത്രീയും പുരുഷനുമായി ഹെയ്ഡന്‍ ക്രോസിനു ജീവിക്കേണ്ടി വന്നത്. ഇതിനിടെ പുരുഷനായിരിക്കേ തന്നെ ഗര്‍ഭം ധരിക്കാനുളള സാധ്യതകള്‍ തേടുകയും ചെയ്യുകയായിരുന്നു. എന്തായാലും തന്റെ അവസ്ഥ ആര്‍ക്കും വരരുതേയെന്ന പ്രാര്‍ഥനയിലാണ് ഹെയ്ഡന്‍ ക്രോസ് ഇപ്പോള്‍.

Related posts