
കൊച്ചി : കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. തുടർന്നു ഹർജി പരിഗണിക്കുന്പോൾ കേസ് ഏറ്റെടുക്കാനാകുമോയെന്നത് സംബന്ധിച്ച് സിബിഐ വ്യക്തമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കവെയാണ് വ്യക്തമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിനു സിബിഐ തയാറാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെയും (മീഥൈൽ ആൾക്കഹോൾ) മദ്യത്തിന്റെയും(ഈഥൈൽ ആൽക്കഹോൾ) സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്തസാന്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിച്ചെന്നും പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്.