തിരുവനന്തപുരം: മാണി സി. കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്കു നീങ്ങാൻ ഒരുങ്ങുന്നതോടെ എൻസിപിയിൽ പിളർപ്പിനു സാധ്യത.
പാലാ സീറ്റിന്റെ പേരിലുള്ള തർക്കമാണു മുന്നണി മാറ്റത്തിലേക്കു നയിക്കുന്നത്. സിറ്റിംഗ് സീറ്റ് ആയ പാലാ ഒരു കാരണവശാലും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പൻ.
എന്നാൽ പാലാ കേരള കോണ്‍ഗ്രസ് – എമ്മിനു വിട്ടു കൊടുക്കാൻ സിപിഎം സമ്മതിച്ചതായാണ് അറിയുന്നത്.
സിപിഎമ്മുമായി ഇക്കാര്യത്തിൽ ധാരണ ആയതിനു ശേഷമാണ് ജോസ് കെ. മാണി എൽഡിഎഫിൽ ചേർന്നതു തന്നെ. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രബലവിഭാഗം മാണി സി. കാപ്പനെ അനുകൂലിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാൽ, മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പക്ഷം എൽഡിഎഫിൽ തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്. കോട്ടയം കേന്ദ്രീകരിച്ച് യുഡിഎഫ് നേതാക്കളും എൻസിപി നേതൃത്വവുമായി കൂടിയാലോചനകൾ നടന്നു കഴിഞ്ഞു.
മുന്നണി മാറ്റത്തിന്റെ സമയം മാത്രമേ ഇനി തീരുമാനിക്കാനുള്ളു എന്നാണ് അറിയുന്നത്. നാലു സീറ്റു വരെ എൻസിപിക്കു നൽകാനും ധാരണയായിട്ടുണ്ട്. പാലാ സീറ്റിൽ മാണി സി. കാപ്പൻ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ്- എം എൽഡിഎഫിലേക്ക് എത്തിയപ്പോൾ മുതൽ മാണി സി. കാപ്പൻ ഇടഞ്ഞുനിൽക്കുകയാണ്. പാലാ സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു കാരണം.
തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുകയും അതിൽ കേരള കോണ്‍ഗ്രസ് ഘടകമായെന്ന തരത്തിൽ പ്രതികരണങ്ങൾ വരികയും ചെയ്തപ്പോൾ തന്നെ മാണി സി. കാപ്പൻ എതിർനിലപാടുമായി രംഗത്തു വന്നിരുന്നു.
കാപ്പനും യുഡിഎഫ് നേതൃത്വവുമായി നേരത്തെ കൂടിയാലോചനകൾ നടന്നിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിന്റെ ക്ഷീണം തീർക്കാൻ ചില നടപടികൾ ഉണ്ടാകണമെന്നു യുഡിഎഫ് നേതൃത്വത്തിന് ഇപ്പോൾ ബോധ്യമുണ്ട്. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം.
മുന്നണി വിട്ട ജോസ് കെ. മാണിക്കും കേരള കോണ്‍ഗ്രസിനും തട്ടകത്തിൽ തന്നെ തിരിച്ചടി നൽകാൻ ഏറ്റവും മികച്ച ആയുധമായാണ് മാണി സി. കാപ്പനെ യുഡിഎഫ് കാണുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിനെ വീഴ്ത്തിയ കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തു വന്നാൽ മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിനു കഴിയുമെന്നും മുന്നണി നേതൃത്വം കരുതുന്നു.
എൻസിപിയെ കൂടാതെ മറ്റു ചില നേതാക്കളെ മുന്നണിയിൽ എത്തിക്കാനുള്ള ആലോചനകളും മുന്നണി നേതൃത്വം നടത്തുന്നുണ്ട്. എൽഡിഎഫ് വിടുമെന്ന് പീതാംബരൻ മാസ്റ്ററോ മാണി സി. കാപ്പനോ ഇതുവരെ പറഞ്ഞിട്ടില്ല.
എന്നാൽ പാലാ സീറ്റ് ഒരു കാരണവശാലം വിട്ടുകൊടുക്കില്ലെന്ന് അവർ ഇപ്പോഴും തറപ്പിച്ചു പറയുന്നു. ദേശീയ നേതൃത്വത്തിന്റെ നിലപാടാകും നിർണായകം. അവരുടെ ആശീർവാദത്തോടെ യുഡിഎഫിലേക്കു പോയാൽ മാത്രമേ എൻസിപി ആയി നിലനിൽക്കാൻ സാധിക്കൂ.
അല്ലെങ്കിൽ മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള ഒരു പക്ഷം മാത്രമാകും യുഡിഎഫിൽ എത്തുക.