ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍. നൂറനാട് പഞ്ചായത്തില്‍ നെടുകുളഞ്ഞി മുറിയില്‍ മാധവം വീട്ടില്‍ രാമകൃഷ്ണപിള്ള(80)യെയാണ് തൊട്ടടുത്ത വിടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന് അജീഷ് (43) ക്രൂരമായി മര്‍ദിച്ചത്. പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടികൂടിയത്.
സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വിറക് കഷണം കൊണ്ട് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവില്‍ പോയി. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിനു പൊട്ടലുണ്ടാവുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പടനിലം ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് എസ്എച്ച്ഒ ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ എസ്. നിതീഷ്, എസ്സിപിഒമാരായ രജീഷ്, സുന്ദരേശന്, സിപിഒമാരായ കലേഷ്, ഷിബു, ജംഷാദ്, ഷമീര്‍, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.