കോട്ടയം: വിവാഹപിറ്റേന്ന് വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം ഒത്തു തീർപ്പാക്കി.
വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. വിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി.
കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. ജനുവരി 23നു റാന്നിയിൽ വച്ചായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു.
തുടർന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീർപ്പിനെത്തിയത്. വിവാഹ സമയത്ത് വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.