മലപ്പുറം: ആമയൂരിൽ നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവ (18)റെയാണ് വിവാഹച്ചടങ്ങുകൾ നടക്കാനിരിക്കെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതിനുപിന്നാലെ ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ കണ്ടെത്തി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച വൈകുന്നേരം ഷൈമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പോലീസ് പറയുന്നു.
അയല്‍വാസിയായ ആൺസുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പോലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി.
പ്ലസ്ടു കഴിഞ്ഞ് പിഎസ്സി പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു ഷൈമ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഇന്ന് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍ : തസ്നി സിനിവര്‍ , നിഷാല്‍.