കോട്ടയം: ജില്ലയിൽ കനത്ത മഴ. ഇന്നലെ വൈകുന്നേരം മുതൽ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇന്നു രാവിലെ ചില സ്ഥലങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ടായിട്ടുണ്ട്.
ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ആർഡിഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.
കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. താലൂക്ക് കണ്ട്രോൾ റൂമുകളിൽനിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകും.
പഞ്ചായത്തുകളിലും നഗരസഭകളിലും കണ്ട്രോൾ റൂമുകളുണ്ട്. ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാന്പുകളാക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ തഹസിൽദാർ കണ്ടെത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയരാൻ ഇടയുള്ള സ്ഥലങ്ങളിൽ വീടുകളിലും പരിചരണ കേന്ദ്രങ്ങളിലും കഴിയുന്ന കോവിഡ് രോഗികളെയും ക്വാറന്റൈ നിലുള്ളവരെയും കിടപ്പു രോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര സുരക്ഷിതമല്ലാത്തുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകൾ ലഭിക്കുന്നപക്ഷം മാറി താമസിക്കാൻ തയാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപടകരമായി നിൽക്കുന്ന മരച്ചില്ലകൾ സമയബന്ധിതമായി മുറിച്ചു മാറ്റുന്നതിന് പൊതുരാമത്ത് വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പോസ്റ്റുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ മറിഞ്ഞു വീണ് അപകടമുണ്ടാകാതിരിക്കുന്നതിനും ജാഗ്രത പുലർത്തണം. വൈദ്യുതി ലൈനുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഐസ്ഇബി നടപടി സ്വീകരിക്കണമെന്നുംനിർദേശമുണ്ട്.
കണ്ട്രോൾ റൂം നന്പരുകൾ
ജില്ലാ എമർജൻ ഓപ്പറേഷൻ
സെന്റർ കളക്ടറേറ്റ്- 0481 2565400
0481 2566300, 9446562236
താലൂക്ക് കണ്ട്രോൾ റൂമുകൾ
മീനച്ചിൽ-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007
കാഞ്ഞിരപ്പള്ളി-04828 312023
വൈക്കം-04829 231331
മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
മാന്നാർ: ശക്തമായ മഴയെ തുർന്ന് മാന്നാർ ടൗൺ വെള്ളത്തിലായി. വെള്ളം ഒഴുകി പോകുവാൻ സംവിധാനം ഇല്ലാഞ്ഞതിനാൽ 20 ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയട്ടുണ്ട്.
ലോക്ക്ഡൗൺ കഴിഞ്ഞ് കട തുറക്കുമ്പോഴെ നാശനഷ്ടങ്ങളുടെ കണക്ക് അറിയാൻ കഴിയൂ.കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലമായി മാന്നാറിലെ ഓടകളിലെ മാലിന്യം നീക്കം ചെയ്തിട്ട്.
ഇതുമൂലം ഓടകൾ കവിഞ്ഞൊഴുകി രൂപപ്പെടുന്ന വെള്ളക്കെട്ട് കാലങ്ങളായി വ്യാപാര സ്ഥാപനങ്ങളിലേക്കാണ് കയറുന്നത്.റോഡ് ഉയർത്തി ടാർ ചെയ്തതിനാൽ ഖ്യാപാര സ്ഥാനങ്ങൾ ഗ്രാഡിൽ നിന്നു താഴ്ന്നാണ് നിൽക്കുന്നത്.
മഴ പെയ്താൽ വെള്ളം കയറുന്നത് വ്യപാരികൾ നേരിടുന്ന വെല്ലുവിളി ആണ്. ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കേറുന്ന സാഹചര്യം നിലവിലുണ്ട്.
ഓടകൾ മാലിന്യം നിറഞ്ഞ് അടത്ത് കിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകാൻ സംവിധാനമില്ല.പല തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പരുമല ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ അടിയന്തരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ടു വേണ്ട തുടർനടപടികൾ സ്വീകരിക്കണമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.