വിവാഹത്തിന്റെയന്ന് രാവിലെ വരന്‍ മുങ്ങി; വധുവിന്റെ സഹോദരന്റെ ഉറ്റ സുഹൃത്ത് താലി ചാര്‍ത്തി; മീനത്തില്‍ താലികെട്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പന്തളത്ത്…

പന്തളം:മീനത്തില്‍ താലികെട്ട് എന്ന ദിലീപ് സിനിമ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പന്തളത്ത് അരങ്ങേറിയത്. നിശ്ചയിച്ച വിവാഹത്തിന് വരന്‍ എത്താതെ മുടങ്ങുമെന്നായപ്പോള്‍ കുടുംബ സുഹൃത്തിന്റെ സഹോദരന്‍ യുവതിക്ക് താലി ചാര്‍ത്തുകയായിരുന്നു. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേ ഉള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്.

താമരക്കുളം സ്വദേശിയായിരുന്നു വരന്‍. മുഹൂര്‍ത്തം അടുത്തിട്ടും വരനും ബന്ധുക്കളും എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് വരന്‍ വീട്ടില്‍ നിന്നും രാവിലെ മുങ്ങിയ വിവരം എത്തിയത്.വരനും ബന്ധുക്കളും എത്താതായതോടെ വധുവിന്റെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുകയും ഇതോടെ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

ഇതോടെ പ്രതിസന്ധി മറികടക്കാന്‍ എന്ത് ചെയ്യാമെന്നായി ആലോചന. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍. ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരന്‍ സുധീഷുമായി വിവാഹം ഉറപ്പിച്ചു. പൂഴിക്കാട് പൊയ്കകുറ്റിയില്‍ ജാനകിയമ്മയുടെ മകനാണ് സുധീഷ്. വൈകുന്നേരം മൂന്നിന് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വച്ചു തന്നെ വിവാഹം നടത്തിയതോടെ വധുവിന്റെ വീട്ടുകാര്‍ക്കും ആശ്വാസമായി

Related posts