തൃശൂർ: പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ജീവനക്കാരെ പൂട്ടിയിട്ടു രക്ഷപ്പെട്ട ഏഴ് അന്തേവാസികളിൽ ഒരാൾ പിടിയിലായി. രാഹുലെന്നയാളാണ് പിടിയിലാതെന്നും തൃശൂരിൽ നിന്നു തന്നെയാണ് ഇയാൾ പിടിയിലായതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളാണ് രാഹുൽ
ഏഴ് പേരും പലവഴിക്കാണ് പോയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഹുലിന് പുറമേ വിവിധ കേസുകളിലെ റിമാൻഡ് പ്രതികളായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു കണ്ണൻ, വിപിൻ, ജിനീഷ് എന്നിവരാണ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനായി സെല്ലിൽനിന്നു പുറത്തിറക്കിയപ്പോൾ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു നഴ്സുമാരെ ഇവർ ഡ്യൂട്ടി റൂമിനുള്ളിൽ പൂട്ടിയിട്ടു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരനെയും ആക്രമിച്ചു. പോലീസുകാരന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ വരുന്ന സ്വർണമാലയും വാച്ചും മൊബൈൽ ഫോണും കൈക്കലാക്കിയാണ് പ്രതികൾ രക്ഷപ്പെട്ടത്. താക്കോലും പ്രതികൾ കൊണ്ടുപോയിരുന്നു.
റിമാൻഡ് തടവുകാരായ പ്രതികളെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പാർപ്പിച്ചിരുന്നത്. ഭക്ഷണ സമയത്തു മാത്രമാണ് ഇവരെ സെല്ലിൽനിന്നു പുറത്തിറക്കിയിരുന്നത്.