ഇരിട്ടി: മുണ്ടയാംപറന്പിൽ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. നാട്ടേല് പെരിയപ്പുറത്ത് അല്ലേഷ് ( ജോയി) യുടെ ഭാര്യ മേരി (68) യാണ് മരിച്ചത്.
വീട്ടമ്മയ്ക്കു പൊള്ളലേറ്റതുമായി ബന്ധപ്പെട്ട് വീടിന് സമീപത്തു നിന്നും കണ്ടെടുത്ത വസ്ത്രങ്ങളും ടിന്നറിന്റെ കുപ്പിയും പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇരിട്ടി എസ്ഐ എം.ആർ. ബിജു, കരിക്കോട്ടക്കരി എസ്ഐ ടോണി ജെ.മറ്റം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ നാലിന് പുലര്‍ച്ചെ അഞ്ചരക്ക് വീടിന് പുറത്തേക്കിറങ്ങിയപ്പോൾ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരി പറഞ്ഞിരുന്നത്. നിലവിളി കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ജോയിയും അയല്‍വാസികളും ഓടിയെത്തുമ്പോള്‍ കഴുത്തിന് താഴേക്ക് വസ്ത്രത്തില്‍ തീപിടിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോയവരോടും, ഡോക്ടറോടും തന്നെ ആരോ തീ കൊളുത്തിയെന്നായിരുന്നു മേരി പറഞ്ഞിരുന്നത്. എന്നാല്‍ മരണ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് എത്തിയപ്പോഴേക്കും അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായതിനാൽ മജിസ്ട്രേറ്റിനു മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മേരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സംസ്കരിച്ചു. മക്കള്‍: സിസ്റ്റര്‍ അലീന ( യുപി), സിസ്റ്റര്‍ സാഫല്യ ( ചിന്താമണി, കര്‍ണാടക), സിസ്റ്റര്‍ ടിന്‍സി ( ബക്കളം), സിസ്റ്റര്‍ സീന ( ജര്‍മനി), സിസ്റ്റര്‍ ലിസ്ന മരിയ സിഎംസി കുന്നുംകൈ, കാസര്‍ഗോഡ്), ജിന്‍സ്.