കൊച്ചി മെട്രോ പിടിച്ച പുലിവാല്‍! മെട്രോയുടെ ആനക്കുട്ടന് ഒരു പേരുവേണമെന്നും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടുമെന്നും ഔദ്യോഗിക അറിയിപ്പ്; പിന്നീട് സംഭവിച്ചത് അത്യന്തം രസകരമായ കാര്യങ്ങള്‍

മലയാളികള്‍ക്ക്, പ്രത്യേകിച്ച് കൊച്ചിക്കാര്‍ക്ക് എക്കാലവും അഭിമാനത്തോടെ വീക്ഷിക്കാവുന്ന ഒന്നാണ് കൊച്ചി മെട്രോ. മലയാളികളെ സംബന്ധിച്ച് ഒരു വിപ്ലവം തന്നെയായിരുന്നു അത്. ഇപ്പോഴിതാ മെട്രോയില്‍ നിന്നൊരറിയിപ്പ് മലയാളികള്‍ക്കായി പുറത്തുവന്നിരിക്കുന്നു. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് ഒരു പേര് വേണമത്രേ. കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നാണ് പരസ്യം…അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട, കാരണം, അതൊന്നും എന്റെ സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍’ ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.

ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്‍ ആവേശത്തോടെയാണ് ഫേസ്ബുക്കിലൂടെ ആളുകള്‍ പ്രതികരിച്ചത്. കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്നു പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. ഡിസംബര്‍ നാലാം തീയ്യതി വൈകുന്നേരം ആറുവരെയാണ് പേരിടാനുള്ള സമയം.

കൊച്ചാന, കോമെറ്റ്, കോകോ, മോട്ടു, മെട്രാന, കോമല്‍, കേശവന്‍ തുടങ്ങി നിരവധി പേരാണ് ഇനതിനോടകം കമന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ പേര് ഇതൊന്നുമല്ല.  ‘കുമ്മനാന’. ആ കമന്റ് വീണതോടെ ലൈക്കുകളുടെ ചാകരയായിരുന്നു. ആയിരങ്ങള്‍ പലതും കടന്നു. എന്നാല്‍ സംഭവം കൈവിട്ടുപോകുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. മെട്രോ വാക്കുപാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് മെട്രോ യാത്ര നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉത്ഭവിച്ച പേരാണ് കുമ്മനടി. അതാണിപ്പോള്‍ മെട്രോയ്ക്ക് തലവേദനയായിരിക്കുന്നത്.

Related posts