മിനിമം വരുമാനമെന്ന അത്യാകര്‍ഷകമായ പദ്ധതിയുടെ ആശയം രാഹുല്‍ ഗാന്ധിയ്ക്ക് എവിടെ നിന്ന് ലഭിച്ചു! സാമ്പത്തിക വിദഗ്ധരുടെ അന്വേഷണം എത്തിനിന്നത് സാമ്പത്തിക രംഗത്തെ ഈ അതിപ്രശസ്തരില്‍

രാജ്യത്തു നിന്ന് ദാരിദ്രം പരിപൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനുള്ള അവസാന പരിശ്രമം എന്ന നിര്‍വചനത്തോടെ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച, ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ എന്ന പദ്ധതി വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. എതിരാളികള്‍ക്ക് വലിയൊരു പരിഭ്രമം കൂടിയാണ് അത് സൃഷ്ടിച്ചിരിക്കുന്നത്.

ഇത്രയും വലിയൊരു പദ്ധതി, പ്രഖ്യാപനം രാജ്യത്തിന് നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെ ബുദ്ധി സ്രോതസ്സ്, അല്ലെങ്കില്‍ അത് നടപ്പാക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ആരാണെന്ന സംശയമാണ് സാമ്പത്തിക വിദഗ്ധര്‍ അടക്കമുള്ള പലരും ഉന്നയിച്ചത്. അതിനുള്ള ശേഷി രാജ്യത്തിനുണ്ടോ എന്നതും സംശയത്തിലാണ്.

എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച വിദഗ്ധര്‍ മനസിലാക്കിയത്, പ്രതിവര്‍ഷം ഇന്ത്യയിലെ ഒരു ദരിദ്ര കുടുംബത്തിന് 72,000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയുടെ ആശയം പ്രകടനപത്രികയില്‍ പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രിന്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ഒരു ബ്രിട്ടീഷുകാരന്റെയും ഫ്രഞ്ചുകാരന്റെയും സ്വാധീനത്താലാണെന്നാണ്.

സാമ്പത്തിക വിദഗ്ദ്ധരായ ബ്രിട്ടീഷുകാരന്‍ ആംഗസ് ഡെറ്റണും ഫ്രഞ്ച് തോമസ് പിക്കറ്റിയുമാണ് ഈ പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. ഇന്ത്യയുടെ പരിസരങ്ങള്‍ കൂടി വിധേയമാകുന്ന സാമ്പത്തികം, ദാരിദ്ര്യം, ആരോഗ്യം എന്നി വിഷയമാക്കി 2015 ലെ നോബല്‍ സമ്മാന ജേതാവായ ഡെറ്റണ്‍ രചിച്ച ഏറെ പ്രശസ്തമായ പുസ്തകങ്ങളും മോഡേണ്‍ മാര്‍ക്സ് എന്നറിയപ്പെടുന്നു പിക്കെറ്റിയുടെ ‘ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി’ എന്ന പേരിലുള്ള പുസ്തകവും രാഹുല്‍ പല തവണ വായിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍.

പ്രകടന പത്രികയില്‍ പറഞ്ഞ നിര്‍ണ്ണായകമായ പ്രഖ്യാപനത്തിന് മുമ്പായി ഇവരുടെ സഹായവും രാഹുല്‍ തേടിയിരുന്നതായി കോണ്‍ഗ്രസ് പറയുന്നു. നോബല്‍ സമ്മാന ജേതാവായ ഇന്ത്യന്‍ സാമ്പത്തീക വിദഗ്ദ്ധന്‍ അമര്‍ത്യാസെന്‍, സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി അംഗമായ ജീന്‍ ഡ്രെസ് എന്നിവരുമായി ചേര്‍ന്നും ഡെറ്റണ്‍ പുസ്തകം രചിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ദ്ധനുമായി മന്‍മോഹന്‍ സിംഗിന്റെയും സഹായവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന് കിട്ടിയിരുന്നു. ന്യായ് (ന്യൂനത ആയ് യോജന) എന്ന പദ്ധതിയിലൂന്നിയാണ് വരുമാന പദ്ധതി പ്രഖ്യാപിച്ചത്. അഞ്ചുകോടി കുടുംബംഗങ്ങളിലെ 25 കോടി പേര്‍ക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിന്റെ വരുമാനം കഴിച്ച് അടിസ്ഥാന വരുമാനം തികയ്ക്കാനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ ഇടുന്നതാണ് പദ്ധതി.

Related posts