മുക്കം: 20 വയസുകാരൻ ഒറ്റയ്ക്ക് കാഷ്മീരിലേക്ക് നടന്ന് യാത്ര ചെയ്യുന്നു… പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും.
പക്ഷെ സത്യമാണ്. നിലമ്പൂർ സ്വദേശി മുഹമ്മദ് സനീറാണ് തന്റെ സ്വപ്ന യാത്ര തുടങ്ങിയത്.സനീറിന്റെ മൂന്ന് വർഷമായുള്ള ആഗ്രഹം കൂടിയാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്.
യാത്രയോടുള്ള ഈ യുവാവിന്റെ അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഈ യാത്രയ് ക്ക് കാരണമായതും.
ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതിയിരുന്നത് പക്ഷെ പെട്രോൾ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിൾ പോകാം എന്ന് കരുതിയപ്പോൾ സൈക്കിളിന്റെ വിലയും താങ്ങാനായില്ല.
അവസാനം രണ്ടും കൽപ്പിച്ച് നടന്നു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.
മൂന്നു വർഷത്തോളമായി ആഗ്രഹം മനസിൽ ഒളിപ്പിച്ചു നടന്ന സനീർ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം തമാശ പറയുകയാണെന്ന് വിചാരിച്ച് രക്ഷിതാക്കൾ പിന്നീട് സനീറിന്റെ വാശിക്ക് മുന്നിൽ കീഴ്പ്പെടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ മന്നിതൊടിക സക്കീർ ഷറഫുന്നീസ ദമ്പതികളുടെ നാലു മക്കളിൽ ഏക ആൺതരി ആണ് സനീർ.
ദിവസവും 30 മുതൽ 35 കിലോമീറ്ററങ്കിലും നടക്കണമെന്നാണ് ഈ യുവാവിന്റെ ആഗ്രഹം.രാവിലെ ഏഴിന് മണിക്ക് തുടങ്ങുന്ന യാത്ര വൈകിട്ട് അഞ്ചോടെ അവസാനിപ്പിക്കും.
പിന്നീട് സുരക്ഷിത കേന്ദ്രത്തിൽ അന്തിയുറങ്ങും. അതത് പോലീസ് സ്റ്റേഷനുകളിലെത്തി യാത്രാവിവരം അറിയിക്കുകയും ചെയ്യുന്നുണ്ട്.
യാത്ര വഴിയിലെല്ലാം നല്ല സഹായവും പിന്തുണയും ലഭിക്കുന്നതായും സനീർ പറയുന്നു.
കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വഴി ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ,ഹരിയാന എന്നിവിടങ്ങളിലൂടെ ലഡാകിലേക് 3,200 കിലോമീറ്റർ ദൂരം നാലുമാസം കൊണ്ട് പിന്നിടുകയാണ് ലക്ഷ്യം.