തടവുകാര്‍ക്ക് ഉപ്പു കൊടുത്തോ ? എങ്കില്‍ പണിപാളിയെന്നു കൂട്ടിയാല്‍ മതി ! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമര്‍ തടവുകാര്‍ നിഷ്‌ക്രിയമാക്കിയത് ഉപ്പ് ഉപയോഗിച്ച്…

കണ്ണൂര്‍: ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ മൊബൈല്‍ ജാമര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ തടവുകാര്‍ ഉപയോഗിക്കുന്ന തന്ത്രം കണ്ട് പോലീസിന്റെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷം മുന്‍പ് സ്ഥാപിച്ച മൊബൈല്‍ ജാമര്‍ തടവുകാര്‍ തകരാറിലാക്കിയത് ഉപ്പു നിറച്ച്.

20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമര്‍ പ്രവര്‍ത്തിച്ചത് ആറു മാസം മാത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണു 2007ല്‍ ജാമര്‍ സ്ഥാപിച്ചത്. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ വിവിധ ബ്ലോക്കുകള്‍ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാര്‍ ശ്രമിച്ചത്. എന്നാല്‍ കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങി.

ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദഗ്ധരില്‍ ആരോ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു തുടങ്ങി. ജയില്‍ അടുക്കളയില്‍നിന്ന് ഉപ്പ് ചെറിയ അളവില്‍ മോഷ്ടിക്കുകയും ചെയ്തു. ദിവസങ്ങളെടുത്താണ് ഉപ്പ് ശേഖരണം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം മണ്ണിനടിയിലെ യന്ത്രഭാഗങ്ങളില്‍ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു.കൂടുതല്‍ സാങ്കേതിക മികവുള്ള ജാമര്‍ സ്ഥാപിച്ചാല്‍ മാത്രമേ തടവുകാരുടെ ഉപ്പുപ്രയോഗത്തില്‍നിന്നു രക്ഷപ്പെടാനാകൂ. മൂന്നു സെന്‍ട്രല്‍ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമര്‍ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയില്‍ വകുപ്പ് കെല്‍ട്രോണിനു കത്തു നല്‍കിയിട്ടുണ്ട്.

Related posts