ബാബു ചെറിയാൻ
കോഴിക്കോട്: മോഷ്ടിക്കപ്പെടുന്നതും നഷ്ടപ്പെടുന്നതുമായ മൊബൈൽ ഫോണുകൾ ഉടമയ്ക്ക് തിരികെ ലഭ്യമാക്കാൻ പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പോലീസ്. സംസ്ഥാനത്തെ മൊബെൽ ഷോപ്പുടമകൾ, മൊബൈൽ സാങ്കേതികവിദഗ്ധർ എന്നിവരുടെ സഹായത്തോടെ ഫോണുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ‘ഐ ഫോർ മൊബ്’ ആപ്ലിക്കേഷൻ.
മോഷണം പോകുന്നതും നഷ്ടപ്പെടുന്നതുമായ മൊബെൽ ഫോണുകൾ ഏതെങ്കിലും സാഹചര്യത്തിൽ ഷോപ്പുകളിലോ സാങ്കേതിക വിദഗ്ധരുടെ പക്കലോ എത്തിയാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ചു വീണ്ടെടുക്കുന്ന സംവിധാനമാണിത്.
നഷ്ടപ്പെട്ട ഫോണുകൾ മൊബൈൽ ഷോപ്പിൽ ഏതെങ്കിലും ആവശ്യത്തിനു കൊണ്ടുവന്നാൽ ഈ വെബ് പോർട്ടലിന്റെ സഹായത്തോടെ ഐഎംഇഐ നമ്പർ നോക്കി പിടിച്ചെടുക്കാനാവും. മോഷ്ടിക്കപ്പെടുന്ന ഫോണുകൾ അൺലോക്ക് ചെയ്യുക, നന്നാക്കുക, സിം മാറ്റുക തുടങ്ങിയ ആവശ്യത്തിന് വിദഗ്ധരുടെ പക്കലാണ് കൊണ്ടുവരിക.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഷോപ്പുടമകളെയും സാങ്കേതികവിദഗ്ധരെയും പോലീസിന്റെ സൈബർ ഡോം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിക്കുന്ന നടപടി ജില്ലാതലത്തിൽ ആരംഭിച്ചു. അംഗങ്ങളെയെല്ലാം രജിസ്റ്റർ ചെയ്യിക്കണമെന്ന് സാങ്കേതികവിദഗ്ധരുടെ അസോസിയേഷനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൊബെൽ ഫോൺ നന്നാക്കുന്ന സ്ഥാപനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ലഭിക്കണമെങ്കിൽ പോലീസിന്റെ എതിർപ്പില്ലാ രേഖ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നിർബന്ധമാക്കും. അടിയന്തര ഘട്ടങ്ങളിൽ കേസന്വേഷണങ്ങൾക്കും മറ്റും സാങ്കേതികവിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും. ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഐഎംഇഐ നമ്പരടക്കം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.