ഇന്ത്യയിലെ മനോഹരമായി അലങ്കരിച്ച ശൗചാലയങ്ങള്‍ കാണാന്‍ വിദേശികള്‍ പോലും എത്തുന്ന കാലം വിദൂരത്തല്ല! വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ഇത് മനസിലാകണമെന്നില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു

മനോഹരമായി അണിയിച്ചൊരുക്കിയ രാജ്യത്തെ ഗ്രാമങ്ങളിലെ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ വരുന്ന ഒരു കാലം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പില്‍ വീടുകളുടെ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. അതുപോലെ ഇന്ത്യയിലും ആളുകളെത്തുമെന്ന് മോദി പറഞ്ഞു.

ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍വെച്ച് കക്കൂസുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ ആളുകള്‍ തന്നെ കളിയാക്കിയെന്നും സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തവരാണ് ഈ ആളുകളെന്നും മോദി പറഞ്ഞു. വിവിധ സൗന്ദര്യ മത്സരങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ എന്നെങ്കിലും ‘ടോയ്ലറ്റ് മത്സര’ത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അടുത്തിടെയായി ഇത്തരത്തിലൊരു വ്യത്യസ്തമായ മത്സരം നടന്നു- ‘സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റ്’- ആളുകള്‍ തങ്ങളുടെ കക്കൂസുകളില്‍ ചിത്രങ്ങളും പ്രാദേശിക കലാരൂപങ്ങളും സ്വച്ഛ്ഭാരത് അഭിയാന്റെ ലോഗോയും വരച്ചത് നമ്മള്‍ കണ്ടു.

അതുകൊണ്ട് നമ്മുടെ രാജ്യത്തെ ഗ്രാമങ്ങള്‍ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ ആളുകള്‍ വന്ന് മനോഹരമായി അലങ്കരിച്ച കക്കൂസുകള്‍ കണ്ടുപോകുന്ന കാലമുണ്ടാകും. ‘ മോദി പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. സ്വച്ഛ് ഭാരത് മുദ്രയുള്ള വെളുത്ത കോട്ട് ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് പണിത കോടിക്കണക്കിന് ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങള്‍ക്കാണെന്ന് ഗ്രാമങ്ങളിലെ സ്ത്രീകളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. നമ്മുടെ നാടിന്റെ ശുചിത്വം പുറത്തുള്ളവര്‍ക്കും മാതൃകയാവണം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ശൗചാലയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പുച്ഛമായിരിക്കുമെന്നും എന്നാല്‍ നാട്ടിന്‍ പുറങ്ങളിലുള്ള സ്ത്രീ ജനങ്ങള്‍ക്കുവേണ്ടി ഇത്തരം പദ്ധതികളുമായി താന്‍ മുന്നോട്ടു പോകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related posts