വാഷിംഗ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഫ്രാൻസിൽനിന്ന് ഇന്നലെ വൈകിട്ടോടെ യുഎസിലെത്തിയ മോദിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ ഊഷ്മള വരവേൽപ് നൽകി. നിരവധി ഇന്ത്യക്കാരും ഇവിടെ എത്തിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരേ എതിർവശത്താണ് ബ്ലെയർ ഹൗസ്. ഇവിടെയാണു പ്രധാനമന്ത്രി താമസിക്കുക.
ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനു പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽനിന്നു സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ ഇരുരാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്കുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ടുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തേക്കും. അമേരിക്കൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച മോദി, ഇരുരാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേർന്നു പ്രവർത്തിക്കുമെന്നു പറഞ്ഞു.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോർദാൻ രാജാവ് അബ്ദുല്ല എന്നിവരെയാണ് ഇതിനുമുൻപ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചത്.