കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. വാടകയും കമ്മീഷനും നൽകി മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്.
കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്.
വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്.
പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും ശാഖകളിൽ ഇത്തരത്തിൽ നിരവധി മ്യൂൾ അക്കൗണ്ടുകൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നതായും ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരമായി വഞ്ചനാപരമായ ഇടപാടുകൾ നടന്നുവരുന്ന അക്കൗണ്ടുകൾ ഉള്ള ബാങ്ക് ശാഖകൾ, എടിഎമ്മുകൾ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഹോട്ട് സ്പോട്ടുകളായി ഉൾപ്പെടുത്തിയുള്ള വിശദമായ പട്ടിക കേന്ദ്ര ഏജൻസികൾ തുടർ നടപടികൾക്കായി റിസർവ് ബാങ്കിന് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചില കർശന നടപടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു.
വിവിധ ശാഖകളിലെ മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ അടിയന്തിരമായി സ്പെഷൽ ഡ്രൈവുകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇങ്ങനെ തിരിച്ചറിയുന്ന അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കുകയും വേണം.
മാത്രമല്ല മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്ന ശാഖകളിലെ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ബാങ്കുകൾ ആഭ്യന്തര അന്വേഷണം നടത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക-സൈബർ ഏജൻസികൾ നടത്തിയ പരിശോധനയിൽ വിധ്വംസക പ്രവർനങ്ങൾക്ക് ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വഴി പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ പൂർണവിവരങ്ങൾ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
വൻ തുകയുടെ ഇടപാടുകൾ ചെറിയ ഇടവേളകളിൽ കൃത്യമായി നടന്ന ചില അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
സംശയാസ്പദമായ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകൾ സംബന്ധിച്ച് ശാഖയിലെ ചുമതലയുള്ളവർ ബാങ്കിൻ്റെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ വിവരം അറിയിക്കേണ്ടതുണ്ട്. പല ശാഖകളിലും ഇത് പാലിക്കപ്പെട്ടിട്ടില്ലന്ന് പരിശോധന നടത്തിയ ഏജൻസികൾക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ