ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ(64) യെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ. അമേരിക്കയിൽനിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ക സ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കോടതി 18 ദിവസത്തേക്ക് അനുവദിക്കുകയുംചെയ്തു. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിംഗ് ആണ് വാദം കേട്ടത്.
കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് കോടതിയിൽ എൻഐഎ വാദിച്ചിരുന്നു. ഹെഡ്ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ കോടതിയിൽ എൻഐഎ നല്കി. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണസംഘം.