കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരാജയംമൂലം 1.41 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാരിന് ഉണ്ടായതായി അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്.
യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്നുമുതൽ ആർടി ഓഫീസിൽനിന്ന് രജിസ്ട്രേഷൻ എടുക്കണമെന്നാണ് കേന്ദ്രനിയമം. അഞ്ചുവർഷത്തേക്ക് രജിസ്ട്രേഷൻ എടുക്കുന്നതിന് 25,000 രൂപയാണ് ഫീസ്. എന്നാൽ, കേരളത്തിൽ രജിസ്ട്രേഷൻ നടത്തിയത് ആകെ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ്.
എന്നാൽ, സംസ്ഥാനത്ത് 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ ജിഎസ്ടി അടയ്ക്കുന്നുമുണ്ട്. ഒരു യൂസ്ഡ് കാർ ഡീലർ 25,000 വീതം ഫീസ് അടച്ചു സർട്ടിഫിക്കറ്റ് എടുക്കണം.
ഇവർ രജിസ്ട്രേഷൻ നടത്താത്തത് കൊണ്ട് സർക്കാരിന് 1.41 കോടി രൂപയുടെ നഷ്ടം വന്നു എന്നാണ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരിക്കുന്നത്.
രജിസ്ട്രേഷൻ ഇല്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സമെന്റ് വിഭാഗത്തിന്റെ പരാജയമാണെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
- റെനീഷ് മാത്യു