മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘർഷം.
പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.