മെലിസ ഡെറോസ ! പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പ്രധാന സഹായി; ഒടുവില്‍ രാജി…

ന്യൂയോര്‍ക്ക്: പതിനൊന്ന് സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമൊയുടെ പ്രധാന സഹായി മെലിസ ഡെറോസ രാജി വെച്ചു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോർണി ജനറലിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് മെലിസയുടെ രാജി.

ക്വോമോയുടെ പ്രവർത്തനങ്ങൾ മറച്ചു വെക്കാനും അദ്ദേഹത്തിനെതിരെ കുറ്റം ആരോപിച്ചവര്‍ക്കെതിരെ പ്രതികാര നടപടികളെടുക്കാനും മെലിസ ശ്രമിച്ചെന്ന് അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് അവര്‍ രാജി വെച്ചതെന്ന് പറയുന്നു.

പീഡന വിവാദം രൂക്ഷമാകുകയും ഗവര്‍ണ്ണറെ ഇം‌പീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്ന ഈ സാഹചര്യത്തില്‍, പ്രധാന സഹായി കൂടെയില്ലാതെ അദ്ദേഹം ഇം‌പീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടിവരും.

“വ്യക്തിപരമായി പറയുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് വർഷങ്ങൾ വൈകാരികമായും മാനസികമായും ഞാന്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കുകയായിരുന്നു.

നമ്മുടെ സംസ്ഥാനത്തിന് വേണ്ടി നിരവധി കഴിവുകളുള്ള സഹപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും,” മെലിസ ഡെറോസ പ്രസ്താവനയിൽ പറഞ്ഞു.

രാജിക്ക് മറ്റ് പ്രത്യേക കാരണങ്ങളൊന്നും അവര്‍ നൽകിയില്ല.

നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രതിഭാശാലികളും പ്രതിബദ്ധതയുള്ളവരുമായ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമം ലംഘിച്ച് ക്വോമോ നിലവിലുള്ളതും മുൻ സംസ്ഥാന ജീവനക്കാരുമുൾപ്പെടെ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ഓഗസ്റ്റ് മൂന്നിന് റിപ്പോർട്ട് വന്നതിന് ശേഷമാണ് പ്രോസിക്യൂട്ടർമാർ ക്രിമിനൽ നടപടി ആരംഭിച്ചത്.

ക്വോമോയുടെ ഇംപീച്ച്‌മെന്‍റിനുള്ള സമയപരിധി രൂപീകരിക്കുന്നതിന് സംസ്ഥാന നിയമസഭയുടെ ജുഡീഷ്യറി കമ്മിറ്റി ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് മെലിസയുടെ രാജി.

പീഡന ആരോപണവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ പരസ്യമായി വിമർശനം നേരിട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം അദ്ദേഹത്തെ പ്രതിരോധിച്ചിരുന്നത് 38-കാരിയായ മെലിസയായിരുന്നു.

കഴിഞ്ഞ വർഷം നഴ്സിംഗ് ഹോമുകളിൽ നടന്ന കോവിഡ് -19 മരണങ്ങളെക്കുറിച്ച് റിപ്പോർട്ടു ചെയ്‌തതിലെ ക്രമക്കേടുകളില്‍ മെലിസയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2013 മുതൽ ക്വോമോ അഡ്മിനിസ്ട്രേഷനിൽ ഉണ്ടായിരുന്ന മെലിസ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.

രാജി വയ്ക്കാനുള്ള ആഹ്വാനം വർധിച്ചുകൊണ്ടിരിക്കുമ്പോഴും, താൻ ആരെയും ലൈംഗികമായി അധിക്ഷേപിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

Related posts

Leave a Comment