തന്റെ ബന്ധുക്കള്‍ തന്നെയാണ് ഇത് ചെയ്തതെന്ന് പറഞ്ഞിട്ടും, ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയോ, ഇപ്പോള്‍ അന്വേഷിക്കാന്‍ സമയമില്ല എന്നാണ് പോലീസ് പറഞ്ഞത്! കണ്ണീരോടെ നീനു പറഞ്ഞത്

ഭര്‍ത്താവിനെ കാണാനില്ലെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും നേരിട്ടെത്തി പരാതി നല്‍കിയിട്ടും, പോലീസ് വരുത്തിയ വീഴ്ചയില്‍ നീനുവിന് നഷ്ടപ്പെട്ടത് ജീവനുതുല്യം സ്‌നേഹിച്ചിരുന്ന പ്രിയതമനെ. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് നീനു, ഭര്‍ത്താവ് കെവിനെ കാണാനില്ലെന്ന് പരാതി പറഞ്ഞത്. എന്നാല്‍ നടപടി വൈകിപ്പിച്ച പോലീസുകാര്‍ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ ഒരു ചാനലിനോട് നീനു കരഞ്ഞു പറഞ്ഞതിങ്ങനെ…

”ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയോ? ഇപ്പോള്‍ അന്വേഷിക്കാന്‍ സമയമില്ല”, എന്നാണ് പോലീസ് പറഞ്ഞത്. തന്റെ സഹോദരനാണ് കെവിനെ തട്ടിക്കൊട്ടുപോയതെന്ന് കരഞ്ഞ് പറഞ്ഞു. എന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് തയാറായില്ല.

അതേസമയം പരാതി അവഗണിച്ച ഗാന്ധിനഗര്‍ എസ് ഐയ്ക്കും എഎസ്‌ഐയ്ക്കും സസ്‌പെന്‍ഷനും ലഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവും ആരംഭിച്ചു. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയാണ് ഡിവൈഎസ്പി അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗുണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കി അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചു. കെവിനുവേണ്ടിയുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം തെന്മലക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം നീനു ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ദുരഭിമാനക്കൊല നടത്തിയത് നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.

Related posts