നിങ്ങള്‍ എനിക്ക് നല്‍കിയ വേദനയുടെ ആഴമെന്തെന്ന് അറിയുമോ? വായ്പ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദി കാരണം ജീവിതം നഷ്ടപ്പെട്ട യുവാവ് പറയുന്നതിങ്ങനെ

വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയിലൂടെ നഷ്ടമുണ്ടായത്, ഒരു ബാങ്കിനോ അയാളെ ചുറ്റിപ്പറ്റിയുള്ള ഏതാനും ആളുകള്‍ക്കോ മാത്രമല്ലെന്നതിന്റെ സൂചനകളാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയില്‍ നിന്ന് വജ്രമോതിരം വാങ്ങിയ കനേഡിയന്‍ പൗരന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. സംഭവമിങ്ങനെ…

വിവാഹ നിശ്ചയത്തിനായി നീരവ് മോദിയില്‍ നിന്ന് വാങ്ങിയ വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാമുകി അയാളെ കൈവിട്ടു. തുടര്‍ന്ന് യുവാവ് വിഷാദരോഗിയായി മാറി. നീരവ് മോദിയും പോള്‍ അല്‍ഫോണ്‍സോ എന്ന യുവാവും 2012ല്‍ ഹോങ്കോങില്‍ വെച്ചാണ് പരിചയപ്പെട്ടത്.

ഒരു ധനകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന പോളും വജ്രവ്യാപാരിയായ നീരവും വളരെ വേഗം സുഹൃത്തുക്കളായി. നീരവിനെതിരായ കേസുകളെ കുറിച്ചൊന്നും അറിയാതിരുന്ന പോള്‍, വിവാഹനിശ്ചയത്തിനായി രണ്ട് വജ്രമോതിരങ്ങള്‍ ഈ വര്‍ഷം നീരവില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചു. 2 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു വില (ഏകദേശം ഒരു കോടി 47 ലക്ഷം രൂപ).

ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ചടങ്ങിലേക്ക് തന്റെ പക്കല്‍ നിന്നും വജ്രം വാങ്ങിയതിന് നന്ദി പറഞ്ഞ് നീരവ് പോളിന് സന്ദേശമയച്ചു. 3.2 കാരറ്റ് പരിശുദ്ധിയുള്ള വജ്രം എന്ന് അവകാശപ്പെട്ടാണ് രണ്ട് മോതിരങ്ങളും കൈമാറിയത്. വജ്രങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നീരവ് മോദി നല്‍കിയില്ല. പല തവണ മെയില്‍ ചെയ്തിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോതിരത്തിലെ കല്ലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

വായ്പാ തട്ടിപ്പ് നടത്തിയ നീരവ് രാജ്യം വിട്ട കാര്യമൊക്കെ പോള്‍ അറിയുന്നത് പിന്നീടാണ്. കൃത്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്താതെ കോടികള്‍ നഷ്ടപ്പെടുത്തിയ യുവാവിനെ കാമുകി കൈവിടുകയും ചെയ്തു. നീരവിനെ തനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും ഇങ്ങനെ ചതിക്കുമെന്നും കരുതിയില്ലെന്നും യുവാവ് പറയുന്നു.

‘നിങ്ങള്‍ എനിക്ക് നല്‍കിയ വേദനയുടെ ആഴമെന്തെന്ന് അറിയുമോ? എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന നിമിഷമാണ് നിങ്ങള്‍ ഇല്ലാതാക്കിയത്. വിഷാദം കാരണം എനിക്ക് ഒന്നും ചെയ്യാനാവുന്നില്ല’, നീരവിന് പോള്‍ മെയില്‍ അയച്ചു. കലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ നീരവ് മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പോള്‍.

Related posts