പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ (58) ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്നും പരിശോധന തുടരുകയാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാലു ടീമുകളാണ് പരിശോധന നടത്തുക. 125 പോലീസുകാർ കൂടി തെരച്ചിൽ സംഘത്തിൽ ചേരും.
പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിച്ചു. തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പോലീസ് തേടിയതിനെ തുടർന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്താമര വിഷംകഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ജലാശയങ്ങളിൽ പരിശോധന നടത്തുന്നത്.
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽനിന്നു പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാൽ ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയയാൾ വിഷം കഴിച്ച് മരിക്കുമെന്ന് തോന്നുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പോലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്കുശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.
അഞ്ചു വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയാ യിരുന്നു.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം.
സജിതയെ കൊന്നതിന് അഞ്ചുവർഷത്തെ ജയിൽ വാസത്തിനുശേഷവും അതേ പക മനസിൽ കൊണ്ടു നടന്ന പ്രതി, വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് രണ്ട് കൊലപാതകം കൂടി നടത്തിയത്.