കന്നഡ നടിമാരെ ഉപയോഗിച്ച് നടത്തിയ ഹണിട്രാപ്പില്‍ വീണവരില്‍ പ്രമുഖ ക്രിക്കറ്റ് കളിക്കാരും ! കളിക്കാര്‍ നടിമാര്‍ക്കൊപ്പം വിദേശങ്ങളില്‍ കറങ്ങിയതിന്റെ വിവരങ്ങള്‍ പുറത്ത്; വിവേക് ഒബ്‌റോയിയുടെ ഭാര്യ സഹോദരന്‍ ആദിത്യ ആല്‍വ ഒളിവില്‍; ലഹരിക്കേസില്‍ വമ്പന്‍ ട്വിസ്റ്റ്‌ …

കന്നട സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍. അന്വേഷണം ക്രിക്കറ്റ് ലോകത്തേക്കും വ്യാപിപ്പിക്കുകയാണ്.

സിനിമാ സെറ്റുകളില്‍ ബാഗുകളില്‍ ലഹരിമരുന്നുമായാണ് ചില നടിമാര്‍ എത്തുന്നതെന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി,പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ തുടങ്ങിയവര്‍ അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി സൂചനകളുണ്ട്. കന്നഡ നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തുവന്നു.

സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിക്കുകയാണ് കേന്ദ്ര ഏജന്‍സി. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രിക്കറ്റിലേക്കും എത്തുന്നത്. അതിനിടെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാര്‍ട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആല്‍വ എവിടെയാണെന്നു യാതൊരു സൂചനയുമില്ല.

ഹെബ്ബാള്‍ തടാകത്തോടു ചേര്‍ന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്നയുടെ അപാര്‍ട്മെന്റിലും വച്ചാണ് ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.

ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമാണ് ആദിത്യ ആല്‍വ.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ലഹരി പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആല്‍വയെ അറസ്റ്റ് ചെയ്യേണ്ടത് അന്വേഷണത്തിന്റെ മുമ്പോട്ട് പോക്കിന് നിര്‍ണ്ണായകമാണ്.

എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിലും മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും.

ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതല്‍ 2500 വരെ രൂപ വില വരും. ആദിത്യ ആല്‍വയുടെയും വിരേന്‍ ഖന്നയുടെ നേതൃത്വത്തില്‍, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടിമാരെ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിത്യ രാജ്യം വിട്ടിട്ടില്ലെന്നാണ് സൂചന.

Related posts

Leave a Comment