മുര്‍ഷിദ് ഹുസൈന്‍ കൊച്ചിയിലെത്തിയത് കെട്ടിടം നിര്‍മാണ തൊഴിലാളിയായി ! പണിയ്ക്കു പോകാതെ പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്തു ; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരം…

കേരളത്തില്‍ പിടിയിലായ അല്‍ ഖ്വയ്ദ ഭീകരരെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്ന് റിപ്പോര്‍ട്ട് രണ്ടരമാസം മുമ്പ് കളമശ്ശേരി പാതാളത്ത് എത്തിയ ഇയാളെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളിയെന്ന വ്യാജേനെ എത്തിയ ഇയാള്‍ പണിക്കോ വേലയ്ക്കോ പകല്‍ പോയിരുന്നില്ലെന്നുമാണ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. രണ്ടര മാസം മുമ്പ് ലോക്ക്ഡൗണ്‍ കാലത്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എത്തിയത്.

ലോക്ഡൗണില്‍ ഗതിയില്ലാതെ വന്നപ്പോള്‍ ഇവിടെ അഭയം തേടുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഇയാള്‍ ഇതിന് മുമ്പ് എവിടെയായിരുന്നു എന്നോ എവിടെ നിന്നുമാണ് കേരളത്തില്‍ എത്തിയതെന്നോ കൃത്യമായ വിവരമില്ല.

നിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേനെയാണ് കഴിഞ്ഞിരുന്നതെങ്കിലും പകല്‍ സമയത്ത് ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്നും കൂടുതല്‍ സമയവും മുറിക്കുള്ളില്‍ അടച്ചിരുന്ന് മൊബൈലിലും ലാപ്‌ടോപ്പിലും ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

ഇയാള്‍ക്ക് വീട്ടില്‍ കാര്യമായ സാമ്പത്തിക പ്രശ്നം ഇല്ലാത്തതിനാലാകാം പണിക്ക് പോകാത്തതെന്നായിരുന്നു മറ്റുള്ളവര്‍ കരുതിയിരുന്നത്. മുര്‍ഷിദിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മുര്‍ഷിദിനൊപ്പം കഴിഞ്ഞിരുന്ന മറ്റ് അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ ഫോണുകളും മറ്റും പിടിച്ചെടുത്തു.

അതേസമയം ഇവര്‍ക്ക് തീവ്രവാദഗ്രൂപ്പുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. പിടിയിലായ മൂന്ന് ഭീകരരില്‍ മറ്റൊരാളായ മൊസറഫ് ഹൊസൈന്‍ പത്തു വര്‍ഷമായി കേരളത്തില്‍ ഉണ്ടായിരുന്നയാളാണ്. പെരുമ്പാവൂരില്‍ വിവിധ ജോലി ചെയ്തിരുന്ന ഇയാള്‍ അവസാനമായി ഒരു തുണിക്കടയില്‍ ഇയാള്‍ ജോലി ചെയ്യുകയായിരുന്നു.

കൂടെ താമസിച്ചിരുന്നവര്‍ക്ക് ഒരു സംശയവും തോന്നിപ്പിക്കാതെ ആയിരുന്നു മൂന്ന് പേരും കഴിഞ്ഞിരുന്നതും. പോലീസിനും ഇവരുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ കേസുകളോ മറ്റോ ഇല്ലായിരുന്നു. എന്‍ഐഎ യുടെ നിര്‍ദേശം അനുസരിച്ച് പോലീസായിരുന്നു മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇയാഖൂബ് ബിശ്വാസ് എന്നയാളാണ് മൂന്നാമന്‍.

ഐഎസും അല്‍ ഖ്വായ്ദയും ഇന്ത്യയില്‍ റിക്രൂട്ട് നടത്തുന്നതായി നേരത്തെ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു റിക്രൂട്ട്മെന്റ് നടന്നതെന്നാണ് എന്‍ഐഎ പറയുന്നത്.

ഇന്ത്യയില്‍ ന്യൂഡല്‍ഹി അടക്കം വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ വിവരം കിട്ടിയതോടെയാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്.

വിവരം കിട്ടിയത് അനുസരിച്ച് ഈ മാസം 11 ന് എന്‍ഐഎ അന്വേഷണം തുടങ്ങുകയായിരുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഡിജിറ്റല്‍ വസ്തുക്കള്‍, രേഖകള്‍, ജിഹാദി ലഘുലേഖകള്‍, ആയുധങ്ങള്‍, നാടന്‍ തോക്ക്, നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കാനുള്ള കുറിപ്പുകളും മറ്റും കണ്ടെത്തിയതായി എന്‍ഐഎ യുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വലിയ ആക്രമണങ്ങള്‍ നടത്താനുള്ള ആയുധവും ഫണ്ടും ശേഖരിക്കുകയായിരുന്നു ഇവരെന്നാണ് എന്‍ഐഎ പറയുന്നത്. ഇന്ത്യയില്‍ ഉടനീളമായി പലയിടങ്ങളില്‍ അനേകരെ കൊന്നൊടുക്കുന്ന വന്‍ഭീകരാക്രമണ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്.

Related posts

Leave a Comment