കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ നിഷാദിന്റെ തിരോധാന കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗളുരു സ്ഫോടന കേസിലെ പ്രതി പി.എ.സലീമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ കേസിൽ യാതൊരു തെളിവും കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് സംഘം.
സലീമിനെ ഈ കേസിൽ ചോദ്യം ചെയ്ത് തെളിവെടുക്കാൻ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി ഈ മാസം മൂന്നിനാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് വിട്ടുകൊടുത്തത്. 10 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് നാളെ അവസാനിക്കുന്നത്.
നിഷാദിന്റെ തിരോധാന കേസ് സംബന്ധിച്ച് ബംഗളുരു പോലീസ് മുമ്പാകെ സലീം നല്കിയ കുറ്റസമ്മത മൊഴി പ്രകാരമായിരുന്നു സലീമിനെ നിഷാദ് തിരോധാന കേസിൽ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ബംഗളുരു സ്ഫോടന കേസിൽ അറസ്റ്റിലായ സമയത്താണ് നിഷാദിനെ ക്വട്ടേഷൻ വാങ്ങി കൊലപ്പെടുത്തിയതാണെന്ന സലീമിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്.
കൊലപാതക കുറ്റം ചുമത്തിയ കേസായതിനാൽ കൊല്ലപ്പെട്ടതായി സംശയിക്കുന്ന നിഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങൾ, കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ തുടങ്ങി ഒട്ടേറെ തെളിവുകൾ ശേഖരിക്കലായിരുന്നു സലീമിനെ കസ്റ്റഡിയിൽ വാങ്ങിയതിലൂടെ പോലീസ് ഉദ്ദേശിച്ചത്. എന്നാൽ മൂന്ന് ദിവസം സലീമിനെ പറമ്പായിയിൽ എത്തിച്ച് ജെസിബിയുടെ സഹായത്തോടെ മണ്ണ് കുഴിച്ചുനീക്കി പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും പോലീസിന് ലഭിച്ചതുമില്ല.
ഇതിനിടെ കേസിൽ പോലീസ് നാടകം കളിക്കുകയാണെന്ന ആരോപണവുമായി കർമസമിതിയും രംഗത്തെത്തിയിരുന്നു. പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യാതെ മൃദുസമീപനംകാട്ടി കൂട്ടുപ്രതികളെ രക്ഷപ്പെടുത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം ഉപേക്ഷിക്കണമെന്നും കർമസമിതി കൺവീനർ എ.അനിൽകുമാർ ആവശ്യപ്പെട്ടിരുന്നു.
പ്രതിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തിയിട്ടും തെളിവുകൾ കണ്ടെത്താനാകാതെ മടങ്ങുന്നത് അന്വേഷണം പ്രഹസനമാകുകയാണെന്ന തോന്നലും ആശങ്കയും പ്രദേശവാസികളിൽ ഉണ്ടായിട്ടുണ്ട്. കേസിൽ പുരോഗതി ഇല്ലാത്ത പക്ഷം അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണത്തിന് മേൽക്കോടതികളെ സമീപിക്കാനാണ് കർമസമിതിയുടെ തീരുമാനം.
അതേ സമയം, കേസിൽ സലീമിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടാനും ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. 2012 ഒക്ടോബർ 21 മുതലായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പറമ്പായിയിലെ പി.നിഷാദിനെ കാണാതായത്.