
ന്യൂഡൽഹി: നിസാമുദ്ദിനിലെ തബ്ലീഗില് പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ഡൽഹിയിൽ നിന്ന് മാത്രം നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. 310 മലയാളികൾ പങ്കെടുത്തതായി സൂചനയുണ്ട്. ഇവരിൽ 79 പേര് മടങ്ങിയെത്തി. ഇതിൽ 45 പേരെ ഇന്റലിജൻസ് തിരിച്ചറിഞ്ഞു.
മലേഷ്യയിൽ കൊവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇവിടയെത്തി മടങ്ങിയവരെ കണ്ടെത്താനുള്ള ചുമതല ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ സർക്കാർ ഏൽപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി. ഇതിൽ 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി.
മാർച്ച് ഏഴ് മുതൽ 10 വരെയും 18 മുതൽ 20 വരെയുമാണ് പരിപാടി നടന്നത്. തമിഴ്നാട്ടിൽ 800 പേർ തമിഴ്നാട്ടില്‍ മടങ്ങി എത്തിയ 800 പേരെ തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. ഇവരിൽ 125 ആളുകൾ വിദേശികളാണ്.
ഇവരില്‍ പലരുടെയും നമ്പറുകള്‍ സ്വിച്ച് ഓഫായതിനാല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.
മാര്‍ച്ച് 18 ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത ആളുകളും ഉണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.
തമിഴ്നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 50 പേരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവർ 71 ആയി.
ആറു പേർക്കെതിരേ കേസ്
അതേസമയം പരിപാടിയെക്കുറിച്ചും പങ്കെടുക്കുന്ന ആളുകളെക്കുറിച്ചും ഡൽഹി സര്‍ക്കാരിനേയും ഡൽഹി പോലീസിനേയും അറിയിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നുമാണ് മര്‍കസ് വക്താവ് വിശദമാക്കുന്നത്.
ഇത് വിരല്‍ ചൂണ്ടുന്നത് പോലീസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലേക്കാണ്. തബ്ലീഗിന്റെ സംഘാടകരായ ആറ് പേർക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.