മനുഷ്യസ്നേഹവും മനസാക്ഷിയുമുള്ള എല്ലാവരുടെയും മനസുകളില്‍ വിങ്ങല്‍ സമ്മാനിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്ന ലിന എന്ന നഴ്സ് ലോകത്തോട് വിട പറഞ്ഞത്. നിപ്പാ വൈറസ് ബാധിച്ചിരുന്ന രോഗിയെ ശുശ്രൂഷിയ്ക്കുന്നതിനിടയിലാണ് ലിനയ്ക്ക് രോഗം പിടിപെട്ടതും, മരണം സംഭവിച്ചതും.
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും തീരാദുഖത്തിലാഴ്ത്തിയാണ് ലിന യാത്രയായത്. നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവച്ച്. രക്തസാക്ഷിത്വം വരിച്ച, ലിനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അനേകം ആളുകളാണ് നവമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍പ്പെട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് പ്രചരിക്കുന്നത്.
കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ…
ഇത് ലിനിയുടെ മോനാണ്. പരിചരണത്തിലൂടെ രോഗം പകര്‍ന്ന് മെഴുകുതിരി നാളം പോലെ പൊലിഞ്ഞു പോയ പാവം പെണ്ണിന്റെ പുന്നാര പൈതല്‍. അച്ഛനെ ആശ്വസിപ്പിക്കാന്‍ അപരിചിതരായ ആള്‍ക്കൂട്ടം വീട്ടിലെത്തുമ്പോള്‍ കഥയറിയാതെ അവന് ചാരുപടിയിലിരുന്ന് പപ്പയുടെ ഫോണില്‍ കളിക്കുകയാണ്.
അനുവാദമില്ലാതെ കണ്ണുനനഞ്ഞു പോകുന്നു. ജാതിയും മതവും മറക്കുന്നു. അവരും കുട്ടികളും നമ്മുടെ കൂടെപ്പിറപ്പുകളാണെന്ന് മനസ്സ് മന്ത്രിക്കുന്നു. അടുക്കള തിരക്കില്‍ നിന്ന് ആശുപത്രിയിലേക്ക് ധൃതിപിടിച്ചോടുമ്പോള്‍ കുഞ്ഞാറ്റകളോട് അവളു പറഞ്ഞിട്ടുണ്ടാകും വികൃതിയൊന്നും കാണിക്കരുതേ അമ്മവരുമ്പോ മിഠായി കൊണ്ടുവരാട്ടോ…
മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുമ്പോ ലിനിയുടെ നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ ആയിരിക്കാം. തോളോട് ചേര്‍ന്നു കിടക്കുന്ന ബാഗില്‍ അവര്‍ക്കുള്ള മധുരവും കരുതി വെച്ചിരിക്കാം. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരുന്നിട്ടുണ്ടാകും.
നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഓണവും വിഷുവും വന്നു പോകുമ്പോ, അമ്മേടേ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ, ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ….
ഡ്രൈവര്‍ മുസ്ലിമായതിന്റെ പേരില്‍ ടാക്സിയില്‍ കേറില്ലെന്ന് വാശിപിടിക്കുന്ന വര്‍ഗീയവാദികളുടെ രാജ്യത്ത് സാബിത്തിനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന പെണ്ണിന്റെ പേരിനെ സ്വര്‍ണ്ണലിപിയില്‍ ഞാനെന്റെ ഹൃദയത്തിലെഴുതുന്നു. പള്ളിയിലെ തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ പടച്ചവനോട് പറഞ്ഞിരുന്നു വിശ്വാസത്തിന്റെ വേര്‍തിരിവില്ലാതെ അവരുടെ ആത്മാവിന് നിത്യശാന്തി നല്‍കണേന്ന്.
മരണക്കിടക്കിയില് നിന്ന് നീ കുറിച്ച അന്ത്യാക്ഷരങ്ങള്‍ വിരലുകള്‍ കുറിച്ചതല്ല, ഹൃദയമഷി കൊണ്ട് മനസ്സെഴുതിയതാണ്. ഒരേ വിരിപ്പിലൊന്നിച്ചുറങ്ങിയ പ്രാണനായ ഭര്‍ത്താവിനൊപ്പം ഇനിയൊരു രാപ്പകലില്ലെന്ന് ബോധ്യപ്പെട്ട നേരം, മക്കളുടെ മോഹങ്ങളെ കുറിച്ച് നീ വരച്ചിട്ട നിമിഷം ഞാനെന്റെ കണ്ണില്‍ കാണുന്നു.
അറിയാം; അമ്മ പടിയിറങ്ങിപ്പോയ വീട് നട്ടുച്ചക്ക് സൂര്യനസ്തമിച്ച ആകാശത്തിനു സമാനമാണ്. ആശ്വാസ വാക്കുകളൊന്നും പകരമാവില്ല. എങ്കിലും സജീഷേട്ടാ…ലിനിയില്‍ വിരിഞ്ഞ നിങ്ങളുടെ മുല്ലവള്ളികളെ കാണാന്‍ അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഞാന്‍ നിങ്ങളുടെ വീട്ടിലെത്തും ഇന്ഷാ അല്ലാഹ്.
സ്വന്തം മോനു വേണ്ടി കരുതി വെച്ച കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്കു വേണ്ടിയും ഞാനൊരു സമ്മാനം ചേര്‍ത്തു വെക്കാം. പ്രിയ സജീഷ്…. സഹനം കൈമുതലാക്കി കരുത്തനാവുക…