ഉള്ളിവില രണ്ട് രൂപയില്‍ താഴെ! 750 കിലോഗ്രാം ഉള്ളി വിറ്റപ്പോള്‍ ലഭിച്ചത് ആയിരം രൂപ! പ്രതിഷേധമായി തുക പ്രധാനമന്ത്രിയ്ക്ക് സംഭാവന ചെയ്ത് കര്‍ഷകന്‍

കര്‍ഷകരോഷം ബിജെപി സര്‍ക്കാരിന് അടുത്തു വരുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാവും എന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നു.

മഹാരാഷ്ട്രയിലെ കര്‍ഷകന്‍ ഉത്പാദിപ്പിച്ച 750 കിലോഗ്രാം ഉള്ളിക്ക് ലഭിച്ചിരിക്കുന്നത് ആയിരം രൂപയെന്നതാണ് പുതിയ കര്‍ഷകരോഷത്തിന് വഴിതെളിച്ചിരിക്കുന്നത്. പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഈ തുക കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. നാഷിക് ജില്ലയിലെ സഞ്ജയ് സാതെ എന്ന കര്‍ഷകനാണ് കയ്പേറിയ അനുഭവമുണ്ടായത്.

2010ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത, മുന്നേറിക്കൊണ്ടിരിക്കുന്ന കര്‍ഷകരില്‍ ഒരാളാണ് താനെന്നും സഞ്ജയ് പറയുന്നു. ഈ സീസണില്‍ 750 കിലോ ഗ്രാം ഉള്ളിയാണ് തനിക്ക് വിളയായി ലഭിച്ചത്. വിപണിയിലെത്തിച്ചപ്പോള്‍ കിലോക്ക് ഒരു രൂപ നല്‍കാമെന്നായിരുന്നു വ്യവസായികള്‍ അറിയിച്ചത്.

പിന്നീട് വിലപേശലിനെത്തുടര്‍ന്ന് ഒരു രൂപ എന്നത് 1.40 രൂപയായി വര്‍ധിപ്പിച്ചു. അങ്ങനെ 750 കിലോഗ്രാമിന് 1064 രൂപ ലഭിച്ചുവെന്ന് സഞ്ജയ് പറയുന്നു. നാലു മാസത്തെ തന്റെ കഠിനാധ്വാനത്തിനാണ് ഈ പ്രതിഫലം ലഭിച്ചത്. അതു തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സഞ്ജയ് പറഞ്ഞു. അതിനാല്‍ ആ തുക പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.

മണി ഓര്‍ഡര്‍ അയക്കാനായി 54 രൂപ ചെലവായതായും അദ്ദേഹം പറയുന്നു. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ ലംഘിക്കുന്നതില്‍ താന്‍ അതീവ രോഷാകുലനാണെന്നും സഞ്ജയ് പറയുന്നു. രാജ്യത്തെ 50 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ്.

Related posts