ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപമുണ്ടായ ബോംബ് ആക്രമണത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഐഇഡി സ്ഫോടനമാണ് നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്തെ ഒരു ഖനിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി ആഗ പറഞ്ഞു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.