തൃശൂർ: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ സാക്ഷാൽ കെ.മുരളീധരൻ എത്തുന്നു. ഷാഫി പറന്പിൽ വടകരയിൽ നിന്ന് എംപിയായി ജയിച്ച് ലോക്സഭയിലെത്തിയതോടെ ഒഴിവുവന്ന പാലക്കാട് നിയമസഭ സീറ്റ് നിലനിർത്തുകയെന്ന പ്രസ്റ്റീജ് പോരാട്ടത്തിന് നേതൃത്വം വഹിക്കാൻ മുരളിയെത്തുന്പോൾ കോണ്ഗ്രസിനകത്ത് ആവേശം പകരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഇന്നലെയാണ് ഒൗദ്യോഗികമായി കോണ്ഗ്രസ് ഇക്കാര്യം അറിയിച്ചതെന്നും ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും കോഴിക്കോട് മുരളി മാധ്യമങ്ങളോടു പറഞ്ഞതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കേരളമാകെ ചർച്ചയാവുകയാണ്. തൃശൂരിൽ കെ.മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റുവാങ്ങിയതിനെ തുടർന്ന് പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ഇനി തൽക്കാലം മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്ന മുരളിയെ അനുനയിപ്പിക്കാൻ കോണ്ഗ്രസ് നേതാക്കളെല്ലാമെത്തിയിരുന്നു.
പാർട്ടിയുടെ വേദികളിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിൽ അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ ശക്തമായ നടപടി വേണം. വയനാട് ക്യാന്പിൽ എനിക്കെതിരെ വിമർശനം ഉണ്ടായെന്ന തരത്തിൽ ഇല്ലാത്ത വാർത്തകൾ വന്നു.
ഇതെല്ലാം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയുടെ ചാർജ് സെക്രട്ടറിമാരുടെ വില കുറച്ചു കാണിക്കാനല്ല മുതിർന്ന നേതാക്കൾക്ക് ജില്ലകളുടെ ചുമതല നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിന് മുതിർന്ന നേതാക്കളെ ചുമതല ഏൽപ്പിച്ചത്.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തെരച്ചിൽ നടക്കുന്ന ഷിരൂരിലേക്ക് കേരള മന്ത്രിമാർ പോകാൻ വൈകി. മന്ത്രിമാർ നേരത്തെ ഷിരൂരിൽ എത്തിയെങ്കിൽ ജനങ്ങൾക്ക് കുറച്ച് കൂടി ആശ്വാസമാകുമായിരുന്നു. വൈകിയാണ് മന്ത്രിമാരുടെ സന്ദർശനം.
സിദ്ധാരാമയ്യ പോയ അന്ന് തന്നെ കേരളാ മന്ത്രിമാരും പോകണമായിരുന്നു. അർജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണം വേദന ഉണ്ടാക്കുന്നതാണ്. ശക്തമായ നടപടി വേണം. കേരളത്തിൽ നാഷണൽ ഹൈവേയുടെ വർക്കിലും അപാകതയുണ്ട്. ഇന്ന് കർണാടകയിൽ നടന്നത് പോലെയുളള അപകടം ഇവിടെയും വന്നേക്കാമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.