ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന തിരുമല ക്ഷേത്രത്തിൽ വച്ച് തലമുണ്ഡനം ചെയ്തു. സിംഗപ്പുരിൽ അടുത്തിടെ ഉണ്ടായ തീപിടിത്തത്തിൽ ഇവരുടെ മകന് പൊള്ളലേറ്റിരുന്നു. മകന് രക്ഷപ്പെടാന്‍ നടത്തിയ പ്രാര്‍ഥനപ്രകാരമാണ് തല മുണ്ഡനം ചെയ്തത്.
പവന് കല്യാൺ അന്ന ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ മാർക്ക് ശങ്കറിന് അടുത്തിടെ സിംഗപ്പുരിൽ ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിലാണു പെള്ളലേറ്റത്. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റിരുന്നു. തലനാരിഴയ്ക്കു കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത്. ഏപ്രിൽ എട്ടിനായിരുന്നു തീപിടിത്തം.
മകന്റെ ജീവൻ രക്ഷപ്പെട്ടതിനെത്തുടർന്ന് അമ്മ അന്ന കൊനിഡേല തന്റെ മുടി ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു.റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച് ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരനിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപന ഫോമുകളിൽ ഒപ്പുവച്ചതായും പറയുന്നു.
റഷ്യൻ മോഡലായിരുന്ന അന്ന ലെഷ്നേവ പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ്. 2011 ൽ തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 2013 സെപ്റ്റംബർ 30 നാണ് ഇവര്‍ വിവാഹിതരായത്.