അന്‍പതു ബക്കറ്റില്‍ നിന്ന് ലഭിക്കുന്നത് നാലരലക്ഷം രൂപയുടെ മുത്ത്! ഒരു ഗ്രാമിന്റെ മുത്തിന് 1800 രൂപ; മുത്തുകൃഷിയില്‍ താരമായി കാസര്‍ഗോഡ് സ്വദേശി

uyuyu5yu56ആഭരണങ്ങളിലും മറ്റും കാണുന്ന മുത്ത് കാണാനും അത് അണിയാനും നല്ല ഭംഗിയാണ്. എന്നാല്‍ ഇത്തരത്തില്‍ മുത്തുകള്‍ പതിച്ച ആഭരണങ്ങള്‍ക്ക് സാധാ ആഭരണങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ്. തിരിച്ചുകൊടുത്താല്‍ വിലയില്ലെങ്കിലും വാങ്ങുമ്പോള്‍ മുത്തുകളുടെ തൂക്കംകൂടി ഉള്‍പ്പെടുത്തിയാണ് വിലയിടുന്നത്. ഈ മുത്തുകള്‍ കൃഷി ചെയ്തുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? ഇത്തരത്തില്‍ കേരളത്തിന് അത്രപരിചയമില്ലാത്ത മുത്തുകൃഷിയിലൂടെയാണ് ശ്രദ്ധേയനാവുകയാണ് കാസര്‍ഗോഡിലെ മാലക്കല്‍ സ്വദേശിയായ കെ ജെ മാത്തച്ചന്‍ എന്നയാള്‍. ആഭരണരംഗത്തെ അനന്ത സാധ്യതകള്‍ കേട്ടറിഞ്ഞാണ് മാത്തച്ചന്‍ മുത്തുകൃഷിയിലേയ്ക്ക് കാലെടുത്തുവച്ചത്.

നമ്മള്‍ ഇപ്പോള്‍ വാങ്ങുന്ന സ്വര്‍ണാഭരണങ്ങളില്‍ അധികവും പ്ലാസ്റ്റിക് മുത്തുകളാണ്. വിറ്റാല്‍ വിലകിട്ടില്ല. ശരിയായ മുത്താണെങ്കില്‍ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്റെ മുത്തിന് 1800 രൂപ കിട്ടും. മാത്തച്ചന്‍ പറയുന്നു. കാല്‍ നൂറ്റാണ്ടോളമായി അദ്ദേഹം ഈ രംഗത്തെത്തിയിട്ട്. വീടിന്റെ മട്ടുപ്പാവിലും സമീപത്തെ കെട്ടിടങ്ങളിലുമായാണ് കൃഷിക്കുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ബക്കറ്റിലാണ് കൃഷി നടത്തുന്നത്. ശുദ്ധജലത്തില്‍ വളരുന്ന കക്കകളിലാണ് കൃഷി. പശ്ചിമ ഘട്ടത്തില്‍ നിന്നുദ്ഭവിക്കുന്ന നദികളിലെല്ലാം ഇത്തരം കക്കകള്‍ കിട്ടും.

അല്ലെങ്കില്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരാം. പാഴായ കക്കകള്‍ പൊടിച്ച് ഗുളിക രൂപത്തിലാക്കിയതാണ് കൃഷിക്കുവേണ്ട മറ്റൊരു ഉത്പന്നം. കക്കകള്‍ പിളര്‍ന്ന് ഉള്ളില്‍ ഗുളിക രൂപത്തിലാക്കിയ പൊടി (ന്യൂക്ലിയസ് ) നിക്ഷേപിക്കും. പിന്നീട് അരിപ്പ പോലുള്ള പാത്രത്തിലാക്കി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി വെയ്ക്കും. 15 മുതല്‍ 25 വരെ ഡിഗ്രി സെല്‍ഷ്യസ് ചൂടിലെ കക്കള്‍ക്ക് അതിജീവനം സാധ്യമാകൂ. അതുകൊണ്ടാണ് വെള്ളത്തിലിറക്കി വെയ്ക്കുന്നത്. ന്യൂക്ലിയസില്‍ നിശ്ചിതകാലംകൊണ്ട് ആവരണങ്ങള്‍ പൊതിയും. ഇതിനുള്ള ഊര്‍ജം ഉണ്ടാകുന്നത് കക്കയില്‍നിന്നാണ്. വെള്ളത്തിലുണ്ടാകുന്ന ബാക്ടീരിയകളില്‍നിന്നാണ് കക്ക ഭക്ഷണം വലിച്ചെടുക്കുന്നത്.

എത്ര കൂടുതല്‍ ആവരണം ഉണ്ടാകുന്നോ അത്രയും മൂല്യംകൂടും മുത്തിന്. സാധാരണഗതിയില്‍ പതിനെട്ടുമാസമാണ് വേണ്ടിവരിക. ആ കാലയളവില്‍ 140 ആവരണങ്ങള്‍ ന്യൂക്ലിയസിനെ പൊതിയുമെന്നാണ് കണക്ക്. കക്കയുടെ അകത്തെ ഒരു ഭിത്തിയോടു ചേര്‍ന്നാണ് മുത്തുകള്‍ അഥവാ ആവരണമണിഞ്ഞ ന്യൂക്ലിയസുകള്‍ രൂപംകൊള്ളുക. കക്ക പിളര്‍ന്ന് മുത്തുകള്‍ പുറത്തെടുത്ത് മിനുക്കിയെടുക്കും. കള്‍ച്ചേഡ് പേള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. അന്‍പതുബക്കറ്റില്‍ നിന്ന് നാലരലക്ഷം രൂപയുടെ മുത്ത് ലഭിക്കുമെന്ന് മാത്തച്ചന്‍ പറയുന്നു. ഒന്നരവര്‍ഷം നീളുന്നകൃഷിക്ക് പരമാവധി ഒന്നര ലക്ഷമേ ചെലവുവരൂ. വിദേശ രാദ്യങ്ങളിലേയ്ക്ക് കയറ്റി അയക്കാനും സാധിക്കും. വന്‍കിട കമ്പനികളടക്കം നിരവധിയാളുകളുണ്ട് ഇപ്പോള്‍ മുത്തുകൃഷി രംഗത്ത്. ചൈനയില്‍ വച്ചാണ് മാത്തച്ചന്‍ ഈ കൃഷി ചെയ്യാന്‍ പഠിച്ചത്. അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധനാണിദ്ദേഹം. പല ഇടങ്ങളിലും പോയി ക്ലാസെടുക്കുകയും അറിവുതേടി എത്തുന്നവര്‍ക്ക് അവ പകര്‍ന്നു നല്‍കുകയും ചെയ്യാറുണ്ട് മാത്തച്ചന്‍.

Related posts