പത്തനംതിട്ട: കായംകുളത്ത് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിനു പോയ അടൂർ സ്വദേശിനിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ശ്യാം ശിവനെ (അനന്തു) പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു.
മൈസൂരു, ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ ഉൗരി വാങ്ങി വില്പന നടത്തുകയും ചെയ്തുവെന്നാണ് കേസ്. അടൂർ എസ്ഐ ആയിരുന്ന ജി. സന്തോഷ ്കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ടി. മനോജാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
ഇന്ത്യൻ ശിക്ഷാനിയമം 376- ാം വകുപ്പു പ്രകാരം പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തട്ടിക്കൊണ്ടുപോകലിന് ഐപിസി 366 എ വകുപ്പു പ്രകാരം ഏഴുവർഷം കഠിനതടവിനും 25,000 രൂപ പിഴയും അടയ്ക്കാനാണ് ഉത്തരവ്.
പിഴ അടയ്ക്കാത്തപക്ഷം യഥാക്രമം മൂന്നുമാസം, ഒരുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പോക്സോ കോടതി ജഡ്ജി എൻ. ഹരികുമാറിന്റെ ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ഹൻസലാഹ് മുഹമ്മദ് ഹാജരായി.