തൃശൂര്‍: ആറു വയസുകാരനെ കുളത്തിൽ തള്ളിയിട്ടുകൊന്ന സംഭവത്തിൽ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
കുട്ടിയുടെ മരണത്തെക്കുറിച്ച് പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്. യുകെജി വിദ്യാർഥിയായ ആറ് വയസുകാരനെ അയൽവാസിയായ ജോജോ (20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു.
ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി. കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.
കുട്ടിയുടെ വീടിന്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്.
കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു.
ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്ന്നത്.
കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തെരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.