ജനത്തിന് വീണ്ടും ഇരുട്ടടി! പെട്രോള്‍ ഡീസല്‍ വിലയോടൊപ്പം പാചകവാതകത്തിനും വര്‍ധനവ്; രാജ്യാന്തര മാര്‍ക്കറ്റില്‍ പെട്രോളിന് വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറയാത്തതിനെതിരെ വിമര്‍ശനവും

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഇന്നത്തെ വിലയനുസരിച്ച് തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 24 പൈസ വര്‍ധിച്ച് 83.76ഉം ഡീസലിന് 30 പൈസ വര്‍ധിച്ച് 75 രൂപയുമായി.

ഡല്‍ഹിയില്‍ മാത്രമല്ല മുംബൈയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് 24 പൈസ വര്‍ധിച്ച് 91.08 ഉം ഡീസലിന് 32 പൈസ വര്‍ധിച്ച് 79.72ലുമെത്തി. പെട്രോള്‍ വില ഇങ്ങനെ പോയാല്‍ വൈകാതെ 100 ലെത്തുമെന്ന് വിലയിരുത്തലുകള്‍.

മറ്റൊരു പ്രധാന നഗരമായ ചെന്നൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 86.80ആയും 85.30ആയും വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലും ഇന്നു പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് ആറുപൈസ വര്‍ധിച്ച് 86ലെത്തുകയും ഡീസലിന് 16 പൈസ വര്‍ധിച്ച് 79.25ലെത്തുകയും ചെയ്തു. അതേ സമയം തലസ്ഥാനമായ തിരുവനന്തപുരത്ത് 22 പെസ വര്‍ധിച്ച് പെട്രോള്‍ വില 86.71ലെത്തുകയും ഡീസലിന് 2 പൈസ വര്‍ധിച്ച് 79.89ലെത്തുകയും ചെയ്തു.

പത്തുദിവസത്തിനിടെ ഡീസലിന് ഒരു രൂപയും പെട്രോളിന് ഒരു രൂപ പതിനാറു രൂപയുമാണ് കേരളത്തില്‍ മാത്രം വര്‍ധിച്ചത്.

രാജ്യാന്തര മാര്‍ക്കറ്റില്‍ പെട്രോള്‍ ബാരലിന് വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറയാത്തതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാത്രല്ല ഇന്ത്യ പെട്രോള്‍ നല്‍കുന്ന രാജ്യങ്ങളില്‍ വന്‍വിലക്കുറവിലാണ് നല്‍കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

ഇന്ധനവില വര്‍ധനവിനൊപ്പം സബ്‌സിഡിയുളള പാചകവാതക സിലിണ്ടറിനും വില കൂടിയിരിക്കുകയാണ്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതും വിദേശവിനിമയനിരക്കില്‍ ഉണ്ടായ ചാഞ്ചാട്ടവുമാണ് എല്‍.പി.ജി സിലിണ്ടറില്‍ പ്രതിഫലിച്ചതെന്ന് ഐ.ഒ.സി വൃത്തങ്ങള്‍ പറഞ്ഞു.

ഇതോടെ ഡല്‍ഹിയില്‍ ഇതിന്റെ വില 502.40 രൂപയായി. കൂടാതെ സി.എന്‍.ജിയുടെയും പി.എന്‍.ജിയുടെയും വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സെപ്റ്റംബറില്‍ തന്നെ രണ്ടാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 1.70 രൂപ വര്‍ധിച്ച് 44.30 രൂപയായി.

Related posts