കോഴിക്കോട്: ശുചിമുറി തുറന്നുകൊടുക്കാത്തതിന് പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ അധ്യാപിക സി.എല്‍. ജയകുമാരിയുടെ പരാതിയിൽ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി.
2024 മേയ് എട്ടിന് കാസര്‍ഗോഡ് നിന്ന് പത്തനംതിട്ടയ്ക്ക് പോകും വഴി രാത്രി എട്ടരയ്ക്ക് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ജയകുമാരി സഞ്ചരിച്ചിരുന്ന വാഹനം കയറിയപ്പോൾ അവിടത്തെ ശുചിമുറി പൂട്ടിയനിലയിലായിരുന്നു.
താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന് മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം.
സ്റ്റാഫിന്റെ ടോയ്ലെറ്റ് തുറന്നുകൊടുക്കാന്‍ പറഞ്ഞെങ്കിലും നല്‍കിയില്ല. ജയകുമാരി ഉടനെ പയ്യോളി പോലീസില്‍ വിളിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു. ജയകുമാരി പിന്നീട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്കി.
കമ്മീഷന് രണ്ടുകൂട്ടരെയും വിളിച്ച് വിസ്തരിച്ചു. ചട്ടത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പമ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്.1,50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷം അടയ്ക്കാനാണ് ഉത്തരവ്. ഒറ്റയ്ക്കാണ് സി.എല്‍. ജയകുമാരി കേസ് വാദിച്ചത്.